ന്യൂഡൽഹി: റദ്ദാക്കിയ നീറ്റ്-യുജി 2026 പുനഃപരീക്ഷ നാളെ നടക്കും. പരീക്ഷ നടത്തിപ്പിൻ്റെ ഭാ​ഗമായി രാജ്യവ്യാപകമായി ഇന്ന് മോക് ഡ്രിൽ സംഘടിപ്പിക്കും. രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായാണ് എൻടിഎയുടെ നീക്കം. മോക്ക് ഡ്രിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ തുടരും. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) യാണ് ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് മെയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയുടെ ഭാ​ഗത്ത് നിന്ന് പുരോ​ഗമിക്കവെയാണ് പുനഃപരീക്ഷ നാളെ നടക്കുന്നത്.

അന്വേഷണത്തിൻ്റെയും പരീക്ഷ പേപ്പർ ചോർന്നതിൻ്രെയും പശ്ചാതലത്തിലാണ് രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി മോക് ഡ്രിൽ നടത്താൻ എൻടിഎ തീരുമാനിച്ചത്. നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്താകെ ഏകദേശം 23 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ പുനഃപരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. ഞായറാഴ്ച, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5:15 വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയിലെ 5,000-ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുക.

പുനഃപരീക്ഷയിൽ വിവാദങ്ങൾ ഒഴിവാക്കാൻ എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് മോക് ഡ്രിലിലൂടെ എൻടിഎ ലക്ഷ്യമിടുന്നത്.പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുമായി ആശയവിനിമയം കൂടുതൽ ശക്തമാക്കിയതായി എൻടിഎ അറിയിച്ചു. പുതിയ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾക്ക് എസ്‌എം‌എസ്, ഇ-മെയിൽ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ കൃത്യമായി നൽകിയിട്ടുണ്ട്. അതേസമയം, പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും എൻടിഎ മുന്നറിയിപ്പ് നൽകി.