പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ സർക്കാരിന് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. കർണാടക ലോബിക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്ന് എം.ബി. രാജേഷ് പറഞ്ഞു. മദ്യക്കമ്പനികളിൽ നിന്നും എത്ര പണം വാങ്ങിയെന്ന് മുഖ്യമന്ത്രി പറയണം. മദ്യത്തിന് എതിരെ പ്രസംഗിച്ചവർ മദ്യം സുലഭമാക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും മുൻ എക്സൈസ് മന്ത്രി വിമർശിച്ചു.

ബജറ്റിലൂടെ വലിയ അഴിമതിക്കാണ് കളമൊരുക്കുന്നത്. കോർപ്പറേറ്റ് കമ്പനികൾക്ക് സർക്കാർ സഹായം ചെയ്തു. എൽഡിഎഫ് ഭരിക്കുമ്പോൾ അവർക്ക് സഹായം നൽകിയിരുന്നില്ല. ഇത്തരം നയങ്ങളിലൂടെ കേരളത്തിന് നഷ്ടമാണ് ഉണ്ടാവുക എന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.

ആരോഗ്യ വകുപ്പും തദ്ദേശ വകുപ്പും തമ്മിൽ തർക്കമാണെന്നും ശുചീകരണം സംസ്ഥാനത്ത് പാളിയെന്നും എം.ബി. രാജേഷ് വിമർശിച്ചു. മുഖ്യമന്ത്രിയുടെ വാക്കിന് അദ്ദേഹത്തിന് തന്നെ വിലയില്ല. തള്ളിൽ മാത്രമാണ് മുഖ്യമന്ത്രി വിസ്മയം തീർക്കുന്നത്. ബജറ്റിൽ വിസ്‌മയത്തിനും തള്ളിനും കുറവില്ല. 5 കോടി രൂപയ്ക്ക് കേരളത്തിൽ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് തള്ള് അല്ലാതെ മറ്റെന്താണ് എന്നും എം.ബി. രാജേഷ് പരിഹസിച്ചു.