തിരുവനന്തപുരം: ശൈലി മാറ്റത്തിന് ഒരുങ്ങുന്നത് ആർഭാടങ്ങൾ പരമാവധി ഒഴിവാക്കാനെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ആർഭാടത്തിലും പത്രാസിലും പോയാൽ ജനങ്ങൾ ഉള്ളിൽ ചിരിക്കുമെന്ന് സതീശൻ പ്രതികരിച്ചു. എസ്കോർട്ടിനായി വളരെക്കുറച്ച് വാഹനങ്ങളെ പാടുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. മുമ്പ് ഇരുന്നവരെ പരിഹസിക്കുകയല്ലെന്നും നിയുക്ത മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ മന്ത്രിസഭയിൽ നിന്ന് വ്യത്യസ്തമായി വെള്ള നിറത്തിലുള്ള കാർ ഉപയോഗിക്കുന്നതിനെ കുറിച്ചും വി.ഡി. സതീശൻ പ്രതികരിച്ചു. തനിക്ക് ഇത് മതി എന്നാണ് തീരുമാനമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ആർഭാടവും പത്രാസും കാണിക്കാനുള്ള സാമ്പത്തിക ശേഷി തത്കാലം ഇല്ല. ഉള്ള കാർ ഉപയോഗിക്കാനാണ് തീരുമാനം, അതിൻ്റെ കളർ ഒന്നും നോക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെന്ന നിലയിലുള്ള അധിക സുരക്ഷ വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് സതീശൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇസെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തിൽ ഒതുക്കാനാകില്ലെന്നാണ് പൊലീസ് അറിയിച്ചതെന്നാണ് വിവരം. പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്നാണ് നിർദേശം കൊടുത്തിരിക്കുന്നത്. യാത്രയിൽ ജനങ്ങളെ വഴിയിൽ അനാവശ്യമായ തടഞ്ഞുനിർത്തരുതെന്നും ഉത്തരവുണ്ട്.