പന്തളം: ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി കെഎസ്‌ആര്‍ടിസി തുടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിക്ക് വന്‍ സ്വീകാര്യത. കാര്‍ഡ് പുറത്തിറക്കി മൂന്നുമാസമാകുമ്ബോഴേക്കും 1,55,000 കാര്‍ഡ് വിറ്റഴിഞ്ഞു. കൂടുതല്‍ വിറ്റത് തിരുവനന്തപുരം ജില്ലയിലാണ്. കെ റെയിലില്‍നിന്നുമാണ് ആദ്യം കെഎസ്‌ആര്‍ടിസി കാര്‍ഡ് എടുത്തിരുന്നത്. പിന്നീട് ഇത് ഇ-കാര്‍ഡ് ടെക്നോളജിയിലേക്കു മാറ്റി.

ആദ്യം വില്‍പ്പനയ്ക്കെത്തിയ 1,18,000 കാര്‍ഡ് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ വിവിധ ഡിപ്പോകളിലൂടെ വിറ്റു. പിന്നീട് മൂന്നു തവണയായി വന്ന 16,000 കാര്‍ഡും ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റു. കെഎസ്‌ആര്‍ടിസിയുടെ തിരുവനന്തപുരത്തുള്ള ഐടി ഓഫീസില്‍നിന്നു പാപ്പനംകോടുള്ള ചീഫ് സ്റ്റോറില്‍നിന്നുമാണ് കാര്‍ഡ് ഡിപ്പോകളിലേക്കെത്തിക്കുന്നത്. ഇതിനിടെ മേളകള്‍ വഴിയും കാര്‍ഡ് നല്‍കിയിരുന്നു.

സൈ്വപ് ചെയ്യുന്ന മെഷീനുകളും എല്ലാ ഡിപ്പോകളിലും എത്തിച്ചിട്ടുണ്ട്. ആവശ്യക്കാരേറുന്നതനുസരിച്ച്‌ കാര്‍ഡ് നല്‍കാന്‍ കഴിയാത്തതുമാത്രമാണ് കെഎസ്‌ആര്‍ടിസിക്ക് മുമ്ബിലുള്ള പ്രതിസന്ധി. ട്രാവല്‍ കാര്‍ഡിലൂടെ കെഎസ്‌ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്‍മാര്‍, അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴിയും കെഎസ്‌ആര്‍ടിസി ഡിപ്പോയിലും കാര്‍ഡുകള്‍ ലഭ്യമാണ്. 50 രൂപയാണ് ചാര്‍ജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാര്‍ജ്‌ചെയ്യാം. 100 രൂപയാണ് കാര്‍ഡിന്റെ വില.

ഉടമസ്ഥന്റെ വീട്ടിലുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ കാര്‍ഡ് ഉപയോഗിക്കാം. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഉടമയ്ക്ക് മാത്രമായിരിക്കും. കാര്‍ഡ് പ്രവര്‍ത്തിക്കാതെ വരികയാണെങ്കിലും പരിഹാരമുണ്ട്. ഏറ്റവും അടുത്തുള്ള ഡിപ്പോയില്‍ പേരും വിലാസവും ഫോണ്‍ നമ്പറും സഹിതം അപേക്ഷ നല്‍കിയാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് ലഭിക്കും. പഴയ കാര്‍ഡിലുണ്ടായിരുന്ന തുക പുതിയ കാര്‍ഡില്‍ ഉള്‍പ്പെടുത്തുകയുംചെയ്യും.

റീച്ചാർജ്‌ചെയ്യുമ്ബോള്‍ പ്രത്യേക ആനുകൂല്യങ്ങളും കെഎസ്‌ആര്‍ടിസി നല്‍കുന്നുണ്ട്. 1000 രൂപ ചാര്‍ജ് ചെയ്താല്‍ 40 രൂപയും, 2000 രൂപ ചാര്‍ജ് ചെയ്താല്‍ 100 രൂപയും അധികമായി കാര്‍ഡില്‍ ക്രെഡിറ്റ് ആകും. കാര്‍ഡിന് കേടുപാട് സംഭവിച്ച്‌ പ്രവര്‍ത്തനരഹിതമായാല്‍ പകരം പുതിയ കാര്‍ഡ് ലഭിക്കില്ല. ബസില്‍ കയറുമ്ബോള്‍ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സ്വൈപ്പ് ചെയ്താല്‍ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി കാര്‍ഡില്‍നിന്ന് കുറയും. ടിക്കറ്റ് മെഷീനില്‍ കാര്‍ഡിലെ ബാലന്‍സ് അറിയാനും സാധിക്കും.