ത്തേരി വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ വാട്‌സാപ്‌ ഗ്രൂപ്പിൽ ലൈംഗിക അധിക്ഷേപം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ മൈസൂരുവിൽനിന്ന് പിടികൂടി. ബത്തേരി മൂലങ്കാവ് കോറുമ്പത്ത് വീട്ടിൽ അഹമ്മദി(61, മാനു)നെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്‌തത്.

വനിതാ സിവിൽ പൊലീസ് ഓഫീസറുടെ പരാതിയിലാണ് നടപടി. ബത്തേരി, മീനങ്ങാടി, അമ്പലവയൽ സ്റ്റേഷനുകളിലായി ആറുകേസുകളിലെ പ്രതിയാണ്. ജൂൺ 30നാണ് എഴുന്നൂറോളം പേർ അംഗമായ “മൊട്ടുസൂചി’ വാട്സാപ്‌ ഗ്രൂപ്പിൽ ഇയാൾ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയത്.

ജൂലൈ ഒന്നിന് ഇയാൾക്കെതിരെ കേസെടുത്തു. തുടർന്ന്‌, ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ബത്തേരി പൊലീസ് ഇൻസ്പെക്ട‌ർ എൻ പി രാഘവൻ, എസ്ഐ സോബിൻ, എഎസ്ഐ സലീം, എസ്‌സിപിഒ ലബ്നാസ്, സിപിഒമാരായ അനിൽ, അനിത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌.