തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടക്കുന്നുണ്ടെന്നും എന്‍ഡിഎയുടെ 95.5% ചര്‍ച്ചയും പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി

കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ എന്‍ഡിഎ കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നാടിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും മാറ്റം കൊണ്ടുവരുമെന്ന് നൂറുശതമാനം ആത്മവിശ്വാസമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടക്കുന്നുണ്ടെന്നും എന്‍ഡിഎയുടെ 95.5% ചര്‍ച്ചയും പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്‍ഡിഎ കേരളത്തിലെ 140 സീറ്റുകളിലും മത്സരിക്കും. ജനങ്ങള്‍ക്ക് ആവശ്യം വികസന രാഷ്ട്രീയമാണ്. എല്ലാ സീറ്റിലും വിജയം ലക്ഷ്യമിട്ടുളള സ്ഥാനാര്‍ത്ഥികള്‍ വരും. പറവൂരും ധര്‍മ്മടത്തും അദാലത്തില്‍ പങ്കെടുത്തിരുന്നു. രണ്ടിടത്തും ജനങ്ങള്‍ വിഷമം പറയാനായി എത്തി. ഇവരെല്ലാം എംഎല്‍എമാരായി എന്താണ് ഇത്രയുംകാലം ചെയ്തത്? ആരുമായും ഞാന്‍ സംവാദത്തിന് തയ്യാറാണ്. പക്ഷെ ആരും വരില്ല. എല്ലാവരും ഓടിപ്പോകും’: രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.