പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. 52 വയസായിരുന്നു. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് സംഭവം

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകള്‍ ജാസ്മിയും ഭര്‍ത്താവുമായുണ്ടായ തര്‍ക്കവും വഴക്കും പരിഹരിക്കാനെത്തിയതായിരുന്നു വഹാബ്. വഴക്കിനിടയില്‍ ഇയാള്‍ക്ക് തലയ്ക്കടിയേല്‍ക്കുകയായിരുന്നു. ഉടനടി അവിടെക്കൂടി നിന്ന ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് വഹാബിനെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇയാളുടെ ആരോഗ്യസ്ഥിതി മോശമായതോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വഹാബിന്റെ തലയ്ക്കടിച്ചത് എന്ത് വസ്തുകൊണ്ടാണെന്നും ഉപദ്രവിച്ചത് ആരെന്നും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചുറ്റിക വച്ചാകും അടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. വഹാബിന്റെ ബന്ധുവിന്റെ ഭര്‍ത്താവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി