വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൻ പിൻവലിക്കണമെന്ന് ആവശ്യവുമായി എസ്എൻഡിപി സംരക്ഷണ സമിതി രംഗത്ത്. അനേകം തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരു വ്യക്തിക്ക് പുരസ്കാരം നൽകുന്നത് നിയമവിരുദ്ധമാണെന്ന് എസ്എൻഡിപി സംരക്ഷണ സമിതി പ്രതികരിച്ചു . 21 ക്രിമിനൽ കേസുകളിലും വഞ്ചന കുറ്റം വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളിലും വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്നും എസ്എൻഡിപി സംരക്ഷണ സമിതി അറിയിച്ചു.

പത്മവിഭൂഷൻ ജേതാവായ വിഎസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി നടേശൻ. പണം നൽകിയാണോ പുരസ്കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കണമെന്നും സംരക്ഷണ സമിതി അറിയിച്ചു. കൂടാതെ പത്മവിഭൂഷൺ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും എന്നും സംരക്ഷണ സമിതി അറിയിച്ചു.

എന്നാൽ തനിക്ക് പത്മവിഭൂഷൻ കിട്ടിയത് സംഘടനയെ മുന്നോട്ട് നയിച്ചത് മികവുകൊണ്ട് എന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ പ്രതികരിക്കുന്നത്. നായർ ഈഴവ ഐക്യം എന്നതിലുപരി നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് എസ്എൻഡിപി ലക്ഷ്യമിടുന്നത് എന്നും വെള്ളാപ്പള്ളി നടേശൻ. ഐക്യത്തിൽ രാഷ്ട്രീയമില്ല മുസ്ലീങ്ങൾ ഒഴികെ ആർക്കും തങ്ങൾക്കൊപ്പം ചേരാം എന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.