കൊച്ചി: മണപ്പുറം ഫിനാൻസിന്റെ പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം താരത്തിനല്ല, മറിച്ച് സ്ഥാപനത്തിനാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്.
കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണവായ്പ നൽകുമെന്ന മണപ്പുറം ഫിനാൻസിന്റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചിരുന്നു. എന്നാൽ പണയം തിരിച്ചെടുക്കാൻ എത്തിയപ്പോൾ സ്ഥാപനം ഉയർന്ന പലിശ ഈടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. മോഹൻലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്നും അതിനാൽ സേവനത്തിലെ പിഴവിന് താരം മറുപടി പറയണമെന്നുമായിരുന്നു പരാതിക്കാരുടെ വാദം.
പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് യാതൊരു സാമ്പത്തിക ഇടപാടുകളും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാൽ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കേണ്ടത് സ്ഥാപനമാണ്. അതിൽ വീഴ്ചയുണ്ടായാൽ ബ്രാൻഡ് അംബാസഡറെ കുറ്റപ്പെടുത്താനാവില്ല.
നേരത്തെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ താരം സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ് വന്നിരിക്കുന്നത്.
