മാനന്തവാടി: ചികിത്സാ പിഴവിനെ തുടർന്ന് വയനാട് ഗവ. മെഡിക്കല്‍ കോളേജിന് മുന്നിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവർത്തകർ. ഡോക്ടർമാർ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നടക്കമുള്ള ആരോപണങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധം ഒടുവിൽ സംഘർഷത്തിലാണ് കലാശിച്ചത്. ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ പ്രസവിച്ച യുവതിയുടെ ശരീരത്തില്‍ നിന്നു രണ്ടര മാസത്തിനുശേഷം തുണിക്കഷണം തനിയെ പുറത്തു വന്ന സംഭവമാണ് വിവാദമായത്. ചികിത്സിച്ച ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഒക്ടോബർ 20ന് പ്രസവവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാനന്തവാടി പാണ്ടിക്കടവ് പാറവിളയില്‍ വീട്ടില്‍ ദേവി (21) രാത്രി പത്തോടെ കുഞ്ഞിനു ജന്മം നല്‍കി. ഇതിനുശേഷം അസഹ്യമായ വേദനയും ദുർഗന്ധവും കാരണം ആശുപത്രിയിലെത്തി രണ്ടുതവണ ഡോക്ടറെ കണ്ടിരുന്നു. കുഴപ്പമില്ലെന്ന് പറഞ്ഞു മടക്കി അയക്കുകയായിരുന്നു.

കഴിഞ്ഞ 29നാണ് തുണിക്കഷ്ണം തനിയെ പുറത്തേക്കു വന്നത്. രണ്ടുതവണ വേദനയുമായി പോയപ്പോഴും സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധന നടത്താൻ ഡോക്ടർ തയ്യാറായില്ലെന്ന് ദേവി ആരോപിച്ചു. തുണിക്കഷ്ണം പുറത്തുവന്ന ശേഷമാണ് സ്‌കാനിംഗ് നടത്തിയത്. ഇത് ആദ്യം ചെയ്തിരുന്നെങ്കില്‍ അസഹ്യമായ വേദന അനുഭവിക്കേണ്ടി വരുമായിരുന്നില്ലെന്നാണ് യുവതി പറയുന്നത്.