കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാനെയും അമിത് ചക്കാലക്കലിനെയും ഇഡി ചോദ്യം ചെയ്യും. ഇരുവരുടേയും വീടുകളിൽ റെയ്ഡ് നടത്തിയ ശേഷം ആണ് ഇഡി ഇപ്പോൾ അടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. നടൻ അമിത് ചക്കാലക്കലിന് ഇഡി നോട്ടീസയച്ചു. ദുൽഖർ സൽമാനും ഉടൻ ഇഡി നോട്ടീസ് അയക്കും.

ഫെമ നിയമം ഉൾപ്പെടെ ചുമത്തിയാണ് ദുൽഖറിന്റെയും അമിത് ചക്കാലക്കിന്റേയും വീടുകൾ ഉൾപ്പെടെ 17 ഇടങ്ങൾ ഇഡി റെയ്ഡ് നടത്തുകയും വാഹനങ്ങളുടെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അമിത് ചക്കാലക്കിനോട് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയത്.

ദുൽഖറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും നോട്ടീസ് അയയ്ക്കുക. താരത്തോട് ഹാജരാകാൻ ആവശ്യപ്പെടാൻ തീരുമാനമായിട്ടുണ്ട്. തിയതി സംബന്ധിച്ച് വരുംദിവസങ്ങളിൽ വ്യക്തത വരും.

ദുൽഖറിന്റെ നാലും അമിത് ചക്കാലക്കിന്റെ ആറും വാഹനങ്ങളിലാണ് ഇഡി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചെന്ന സംശയവുമുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകാൻ ഇഡി തീരുമാനിച്ചത്. കസ്റ്റംസ് ഇരുവരുടെയും വീടുകളിൽ റെയ്ഡ് നടത്തി വാഹനം പിടികൂടിയതിനു പിന്നാലെയാണ് കേസിൽ ഇഡി എത്തിയത്.