ബഹ്‌റൈൻ: രണ്ടുദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലെത്തി. ഇന്ന് നടക്കുന്ന മലയാളി പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30-ന് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ചടങ്ങ് നടക്കുക. മലയാളം മിഷന്റെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി തുടങ്ങിയവരും പങ്കെടുക്കും.

പ്രാദേശികസമയം ബുധനാഴ്ച അർധരാത്രി 12.40-നാണ് മുഖ്യമന്ത്രി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഊഷ്മളസ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയൻ ബഹ്‌റൈൻ സന്ദർശിക്കുന്നത് രണ്ടാംതവണയാണ്. എട്ടു വർഷത്തിന് ശേഷം ബഹ്‌റൈൻ സന്ദർശിക്കുക എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഒമാൻ, ഖത്തർ, യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ ഡിസംബർ ഒന്നുവരെ വിവിധ ഇടവേളകളിൽ സന്ദർശിക്കാനാണ് ലക്ഷ്യമിടുന്നത്. ബഹ്‌റൈൻ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങുന്ന മുഖ്യമന്ത്രി ഈ മാസം 24, 25 തീയതികളിൽ ഒമാൻ സന്ദർശനത്തിനായി തിരിക്കും. നവംബർ ഒൻപതിനാണ് യുഎഇ സന്ദർശനം. നവംബർ ഏഴിനാണ് കുവൈറ്റ് സന്ദർശനം. സൗദി അറേബ്യ സന്ദർശിക്കാൻ ഇതുവരെ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ല.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം: ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകരുത്
രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനത്തിനെത്തുമ്പോൾ ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് കേരള ഹൈക്കോടതി. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിനും പോലീസിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഈ മാസം 22നാണ് രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് സ്പെഷ്യൽ കമ്മീഷണർ നൽകിയ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദ്ദേശം.