ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ (Malayali Cricket Coach) കേസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് യുവതിയുടെ പരാതി. കൊനേനകുണ്ഡെ പോലീസാണ് കേസെടുത്തത്. പരാതി നൽകിയ യുവതിയുടെ മകളുടെ കോച്ചാണ് അഭയ്. ഇയാൾ നാല് വർഷം മുൻപ് വിവാഹ മോചനം സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്താണ് സ്ത്രീയുമായി സൗഹൃദത്തിലായത്.
തുടർന്ന് വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി രണ്ട് വർഷം മുൻപ് വാടകവീടെടുത്ത് ഒപ്പം താമസിക്കുകയും ചെയ്തു. വിവാഹം റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഇയാൾ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞെന്നാണ് പരാതിയിൽ പറയുന്നത്. സ്വകാര്യ രംഗങ്ങൾ അഭയ് ഫോണിൽ ചിത്രീകരിച്ചെന്നും പരാതിയിലുണ്ട്.
ALSO READ:
അതേസമയം, വസ്തുതർക്കവുമായി ബന്ധപ്പെട്ട് താൻ കേരളത്തിലേക്ക് പോയതാണെന്നാണ് അഭയ്‌യുടെ വാദം. പോലീസിനു ലഭിച്ച ഇയാളുടെ വിഡിയോ ക്ലിപ്പിൽ നിന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുവതിയെ വിവാഹം കഴിക്കാൻ തന്നെയാണ് ഉദ്ദേശമെന്നും അതിൽ പറയുന്നുണ്ട്. തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും വീഡിയോയിലൂടെ അഭയ് പറയുന്നു.
2024 സെപ്റ്റംബറിലാണ് പരാതി നൽകിയ സ്ത്രീ വിവാഹമോചനം നേടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ മാത്യു ഒളിവിലാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കൊണനകുണ്ടെ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
