വാഷിങ്ടൻ : ചാർലി കിർക്ക് വധക്കേസിൽ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഫ്ബിഐ).
പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ ചിത്രങ്ങളും വിഡിയോകളും എഫ്ബിഐ പുറത്തുവിട്ടു. ബേസ് ബോൾ തൊപ്പിയും സൺഗ്ലാസും അമേരിക്കൻ പതാകയുടെ ചിത്രം പതിച്ച കടുംനിറത്തിലെ ടീഷർട്ടും ധരിച്ച ചെറുപ്പക്കാരന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കോളജ് വിദ്യാർഥിയുടെ പ്രായം മാത്രമേ പ്രതിക്കുണ്ടാകൂവെന്നാണ് നിഗമനം.
യൂട്ടാ സർവകലാശാലയിലെ കെട്ടിടത്തിനു മുകളിലൂടെ ഓടുന്ന പ്രതിയുടെ വിഡിയോയും എഫ്ബിഐ പങ്കുവച്ചു. വ്യാഴാഴ്ചയാണ് യൂട്ടാവാലി സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദത്തിൽ സംസാരിക്കുന്നതിനിടെ വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപിന്റെ കടുത്ത അനുയായിയുമായ കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടുപിന്നാലെ സമീപത്തെ കെട്ടിടത്തിനു മുകളിൽ ഇടതുമൂലയിൽനിന്ന് വലത്തേക്ക് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി ഓടിപ്പോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് ഇയാൾ കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കുചാടുകയും ഓടി രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഇയാൾ ഓടിപ്പോയ വഴിയിൽനിന്നാണ് പൊലീസിന് ഉപേക്ഷിച്ച നിലയിൽ അക്രമിയുടെ തോക്ക് ലഭിച്ചത്. പ്രതിയുടെ ഇടതു കൈപ്പത്തിയുടെയും ഷൂസിന്റെയും അടയാളങ്ങൾ കെട്ടിടത്തിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽനിന്ന് പ്രതിയുടെ ഡിഎൻഎ തെളിവുകൾ ശേഖരിക്കുമെന്ന് യൂട്ടാ പൊതുസുരക്ഷ വിഭാഗം കമ്മിഷണർ ബ്യൂ മേസൺ പറഞ്ഞു.
