കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ തൻ്റെ മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചുവെന്ന കേസിൽ ഇൻഫോപാർക്ക് പോലീസ് കുറ്റപത്രം സമർപ്പിച്ചു. മർദനം നടന്നതിന് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.

പരാതി ഉയർന്നപ്പോൾ തന്നെ, താൻ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും അദ്ദേഹത്തിൻ്റെ കണ്ണട നിലത്തേക്ക് വലിച്ചെറിയുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചുവെന്ന് ആരോപിച്ച് മുൻ മാനേജരും പിആർഒയുമായിരുന്ന വിപിൻ കുമാർ പോലീസിൽ പരാതി നൽകിയത്

കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് ഉണ്ണി മുകുന്ദൻ അപായപ്പെടുത്താൻ ശ്രമിച്ചു, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി താടിക്ക് മർദിച്ചു, കൈകൾ ചേർത്തുപിടിച്ച് വീണ്ടും മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി, പിന്നാലെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചുവെന്നും മറ്റൊരു ഫ്ലാറ്റ് താമസക്കാരൻ ഇടപെട്ട് പിടിച്ചുമാറ്റിയെന്നും വിപിൻ പരാതിയിൽ പറഞ്ഞിരുന്നു. കൂടാതെ, “ഇനി കൺമുന്നിൽ വന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി” എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്.

എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ മർദനം നടന്നിട്ടില്ലെന്നും, എന്നാൽ പരസ്പരം പിടിവലി നടന്നിട്ടുണ്ടെന്നും വ്യക്തമായി. ഉണ്ണി മുകുന്ദൻ വിപിൻ കുമാറിൻ്റെ കണ്ണട എറിഞ്ഞുപൊട്ടിക്കുകയും ഫോൺ താഴെയിടുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ്റെ ഫ്ലാറ്റിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.