തിരുവനന്തപുരം : പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ മൂന്നാം ഭർത്താവായ അനിൽകുമാറിന് 15 വർഷം കഠിന തടവും 45,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നരകൊല്ലം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.

2020 മാർച്ച്‌ 15നു മുൻപുള്ള പല ദിവസങ്ങളിലുമായാണ് പ്രതി അതിജീവിതയെ പീഡിപ്പിച്ചത് എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതു കൂടാതെ മൊബൈലിൽ അശ്ലീല വിഡിയോകൾ കാണിച്ചു കൊടുത്തു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിനാൽ പുറത്താരോടും സംഭവം പറഞ്ഞില്ല. ഏറ്റവും ഒടുവിൽ പീഡിപ്പിച്ച ദിവസമാണ് കുട്ടി അമ്മൂമ്മയോട് സംഭവം പറഞ്ഞത്. തുടർന്ന് വീട്ടുകാർ നഗരൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ മോഹൻ ഹാജരായി. നെടുമങ്ങാട് ഡിവൈഎസ്പിയായിരുന്ന സുനീഷ് ബാബു, സബ് ഇൻസ്‌പെക്ടർ എസ്.എസ്.ഷിജു എന്നിവരാണ് കേസ് അന്വേഷിച്ചത്. അതിജീവിതയ്ക്ക് ജില്ലാ ലീഗൽ എയ്ഡ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്.