തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ പകുതിയും അടുത്ത 11 മാസത്തിനുള്ളില്‍ കാലഹരണപ്പെടും. നിലവിലെ സര്‍ക്കാര്‍ സ്ഥാനമൊഴിയുന്ന മേയ് മാസത്തോടെ 2014 ബസുകളുടെ രജിസ്‌ട്രേഷന്‍ കാലാവധി കഴിയും. 5062 ബസുകള്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന കോര്‍പറേഷന്‍ ദിവസം 4200 ബസുകളാണ് നിരത്തില്‍ ഇറക്കുന്നത്. അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് അറുപഴഞ്ചന്‍ വാഹന വ്യൂഹമായിരിക്കും. അധികാരമേറ്റ് ഒരുവര്‍ഷത്തിനുള്ളില്‍ ശേഷിക്കുന്ന 25 ശതമാനം ബസുകളും കാലപ്പഴക്കത്തില്‍ പിന്‍വലിക്കേണ്ടിവരും.

15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശം കര്‍ശനമായാല്‍ കടുത്ത പ്രതിസന്ധിയാണ് കോര്‍പറേഷനെ കാത്തിരിക്കുന്നത്. പുതിയ ബസുകള്‍ വാങ്ങുന്നതില്‍ സര്‍ക്കാരും കോര്‍പറേഷനും വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. ഒമ്പത് വര്‍ഷത്തിനിടെ 544 ബസുകളാണ് വാങ്ങിയത്. ഒരുവര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം 143 ബസുകള്‍ വാങ്ങാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. പിന്‍വലിക്കപ്പെടുന്ന ബസുകള്‍ക്ക് ഇവ പകരമാകില്ല.

2011-16-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2578 ബസുകളാണ് വാങ്ങിയത്. ഇതില്‍ 583 എണ്ണം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ബോഡി നിര്‍മിച്ച് നിരത്തില്‍ ഇറക്കിയത്. പിന്നീട് കാര്യമായ ബസ് വാങ്ങല്‍ നടന്നിട്ടില്ല. പുനരുദ്ധാരണ പാക്കേജിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും, സിഎന്‍ജി, വൈദ്യുതി ബസുകളിലേക്ക് നീങ്ങേണ്ടതുണ്ടോ എന്ന ചിന്തയും ഏറെ സമയം നഷ്ടമാക്കി. കേന്ദ്രസര്‍ക്കാര്‍ വാഗദാനം ചെയ്ത ഇ-ബസുകളും വേണ്ടെന്ന് വച്ചു. 2030 ല്‍ പൊതുഗതാഗത രംഗത്ത് നിന്നും ഡീസല്‍ ബസുകള്‍ പൂര്‍ണമായി പിന്‍വലിക്കുമെന്ന കേന്ദ്രപ്രഖ്യാപനം നിലനില്‍ക്കെ ഇപ്പോള്‍ വാങ്ങുന്ന ഡീസല്‍ ബസുകള്‍ എത്രകാലം ഉപയോഗിക്കാന്‍ കഴിയുമെന്നതിലും ആശങ്കയുണ്ട്.

15 വര്‍ഷം കഴിഞ്ഞ ബസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചെങ്കിലും രാജ്യത്ത് ഈ തീരുമാനം അദ്യം എടുത്ത കേരളം പിന്നീട് അതില്‍നിന്നും പിന്‍മാറുകയായിരുന്നു. സ്വകാര്യബസുകള്‍ക്ക് 15 വര്‍ഷത്തെ കാലാവധി നിര്‍ബന്ധമാക്കിയ സംസ്ഥാനം പിന്നീട് 22 ആയി ഉയര്‍ത്തി. അതേസമയം മറ്റു സംസ്ഥാനങ്ങള്‍ യാത്രക്കാരുടെ സുരക്ഷയെക്കരുതി 15 വര്‍ഷ കാലാവധി നിര്‍ബന്ധമാക്കിയിട്ടുണ്ട്. പത്തുവര്‍ഷത്തെ ഉപയോഗത്തിന് ശേഷം പഞ്ചാബ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നും പിന്‍വലിക്കുന്ന പഴയ ബസുകള്‍ വന്‍തോതില്‍ സംസ്ഥാനത്തേയ്ക്ക് എത്തിക്കുന്നുണ്ട്.

ഇന്‍ഷുറന്‍സ് ഇല്ലാതെ പഴഞ്ചന്‍ ബസുകള്‍

രജിസ്‌ട്രേഷന്‍ റദ്ദായ 1194 ബസുകള്‍ കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്. പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ടിങ് കോര്‍പറേഷനുകള്‍ക്ക് ഇന്‍ഷുറന്‍സ് അനിവാര്യമല്ലെന്ന വ്യവസ്ഥയാണ് സഹായകരമായത്. രജിസ്‌ട്രേഷന്‍ റദ്ദായ വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കില്ല. പകരം നഷ്ടപരിഹാരം കോര്‍പറേഷന്‍ നല്‍കും. 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങളും നിരത്തില്‍ ഇറക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സില്ലെങ്കില്‍ വകുപ്പ് മേധാവി നഷ്ടപരിഹാരം നല്‍കേണ്ടിവരും. അതിനുള്ള വ്യവസ്ഥ ഇല്ലാത്തതിനാല്‍ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.