പാരലിമ്പിക്‌സിൽ പങ്കെടുക്കുന്ന ചൈനയുടെ നീന്തൽത്താരം വാങ് ലിങ്ചാവോ പരിശീലനത്തിനിടെ
പാരീസ്: ഒളിമ്പിക്സിന്റെ കൊടിയിറങ്ങി രണ്ടാഴ്ചയ്ക്കുശേഷം പാരീസിൽ മറ്റൊരു കായികോത്സവത്തിന് കൊടിയുയരുന്നു. ഭിന്നശേഷിക്കാരുടെ ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ പാരാലിമ്പിക്സിന് ബുധനാഴ്ച തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 11.30-ന് തുടങ്ങുന്ന ചടങ്ങ് മൂന്നുമണിക്കൂർ നീളും. ഒളിമ്പിക്സിനു സമാനമായി തുറന്നവേദിയിലാണ് ഉദ്ഘാടന പരിപാടി നടക്കുക. ജാവലിൻ താരം സുമിത് ആന്റിൽ, ഷോട്ട്പുട്ടർ ഭഗ്യശ്രീ ജാദവ് എന്നിവർ ഇന്ത്യൻ പതാകയേന്തും.
പാരാലിമ്പിക്സിന്റെ 17-ാം എഡിഷനാണിത്. പാരീസ് പാരാലിമ്പിക്സിന് വേദിയാകുന്നത് ആദ്യം. സെപ്റ്റംബർ എട്ടുവരെ നീളുന്ന കായികോത്സവത്തിൽ ഇന്ത്യയുൾപ്പെടെ 160-ലേറെ രാജ്യങ്ങൾ പങ്കെടുക്കും. ഒളിമ്പിക്സിനായി തയ്യാറാക്കിയ വേദികളിൽത്തന്നെയാണ് മത്സരങ്ങൾ അരങ്ങേറുക.
ഇന്ത്യക്ക് 84 അംഗ ടീം
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ പാരീസിലെത്തുന്നത്. ടീമിൽ 84 പേരുണ്ട്. ടോക്യോയിൽ മത്സരിച്ച 54 പേരടങ്ങിയ ഇന്ത്യൻ സംഘം 19 മെഡലുമായി 24-ാം സ്ഥാനത്തായിരുന്നു. ഇക്കുറി സ്വർണത്തിന്റെ എണ്ണം ഇരട്ടയക്കത്തിലെത്തിക്കുന്നതിനൊപ്പം മെഡലുകൾ 25-ലെത്തിക്കണമെന്നും ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നു. ഇക്കഴിഞ്ഞ ഏഷ്യൻ പാരാ ഗെയിംസിൽ 29 സ്വർണം ഉൾപ്പെടെ ഇന്ത്യ 111 മെഡൽ നേടിയിരുന്നു. ഇക്കുറി രാജ്യം 12 ഇനങ്ങളിൽ മത്സരിക്കുന്നു.
ടോക്യോ പാരാലിമ്പിക്സിൽ സ്വർണം നേടിയ സുമിത് ആന്റിൽ, അവനി ലേഖ്റ തുടങ്ങിയവർ മെഡൽപ്രതീക്ഷയിൽ മുന്നിലുണ്ട്.
