പൃഥ്വിരാജ്, അലി അബ്ബാസ് സഫർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, http://www.instagram.com/aliabbaszafar/

‘ബഡേ മിയാൻ ഛോട്ടേ മിയാ’നിലെ വില്ലൻ വേഷത്തിലേക്ക് പൃഥ്വിരാജിനെ കൊണ്ടുവരുന്നതായിരുന്നു ഏറെ ബുദ്ധിമുട്ടെന്ന് സംവിധായകൻ അലി അബ്ബാസ് സഫർ. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ പൃഥ്വിയേക്കാൾ നല്ലൊരു ഓപ്ഷനില്ല. ഒരു കോമിക് ബുക്ക് എന്നപോലെയാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ ഡിസൈൻ ചെയ്തിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കും വിധത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നും വിവിധ ദേശീയ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

കബീർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു സൂപ്പർതാരത്തെ വേണമായിരുന്നുവെന്ന് പൃഥ്വിരാജിനെ ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നതിനേക്കുറിച്ച് അലി അബ്ബാസ് സഫർ പറഞ്ഞു. ആരാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മനസിലുള്ളത് എന്ന് അക്ഷയ് കുമാർ ചോദിച്ചപ്പോൾ ഒരാളുണ്ട് എന്നുമാത്രമാണ് പറഞ്ഞത്. അദ്ദേഹം പിന്നെ എപ്പോഴും ചോദിക്കും ആരാണ് വില്ലനെന്ന്. അങ്ങനെയൊരിക്കൽ ആ കഥാപാത്രം പൃഥ്വിരാജ് ആണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോടു പറഞ്ഞു. പെർഫെക്റ്റ് എന്നായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.

സിനിമ കാണുമ്പോൾ നിങ്ങൾക്കറിയാം ഞാൻ എന്തുകൊണ്ട് പൃഥ്വിരാജിനെ തിരഞ്ഞെടുത്തതെന്നും ആ കഥാപാത്രം എത്ര പ്രാധാന്യമുള്ളതാണെന്നും. യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ മൂന്നുനായകന്മാരാണുള്ളത്. പൃഥ്വിരാജിന്റേത് ആന്റി-ഹീറോ കഥാപാത്രമാണെന്നുമാത്രം. ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് ചെയ്യാൻ കഴിയുമോ എന്നൊരു സംശയം പൃഥ്വിരാജിനുണ്ടായിരുന്നു. പിന്നെ തുടർച്ചയായി, രാവും പകലും ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടേയിരുന്നു. അവസാനം അക്ഷയിന്റേയും ടൈ​ഗറിന്റേയും ഡേറ്റ് ഞാൻ മാറ്റിക്കോളാം നിങ്ങളൊന്ന് വന്നാൽ മതിയെന്നാണ് ഞാൻ പൃഥ്വിയോട് പറഞ്ഞത്. അലി അബ്ബാസ് സഫർ വ്യക്തമാക്കി.

പൃഥ്വിരാജിന്റെ പ്രകടനത്തെ മറ്റൊരാളുടേതുമായി താരതമ്യം ചെയ്യാനില്ല. പക്ഷേ ഒരു കാര്യം മാത്രം പറയാം, അദ്ദേഹം ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത് അല്പം സ്പെഷ്യലാണ്. അക്ഷയ് കുമാർ ഈ ചിത്രം കണ്ടതിനുശേഷം തന്നോടുപറഞ്ഞത് പൃഥ്വി ഞങ്ങളെയെല്ലാം കടത്തിവെട്ടി എന്നാണെന്നും അലി അബ്ബാസ് സഫർ കൂട്ടിച്ചേർത്തു.