കൊച്ചി: വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിൻഡറുകളുടെ ലഭ്യത നിലച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകൾ അടഞ്ഞുതുടങ്ങി. ഐ.ഒ.സി., ബി.പി.സി.എൽ. എന്നീ പ്രധാന കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനമായി വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. എച്ച്.പി.സി.എൽ. വാണിജ്യാവശ്യത്തിനായുള്ള സിലിൻഡർ നിറയ്ക്കുന്നത് നാമമാത്രമായി തുടരുന്നുണ്ട്.

ബുധനാഴ്ചമാത്രം സംസ്ഥാനത്തെ 20 ശതമാനത്തോളം ഹോട്ടലുകൾ അടഞ്ഞുകിടന്നെന്നാണ് കണക്ക്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സ്റ്റോക്ക് തൃപ്തികരമാണെന്നാണ് ‌വിതരണത്തിന്റെ 52 ശതമാനവും നടത്തുന്ന ഐ.ഒ.സി.യുടെ പ്രതികരണം. എന്നാൽ, ബുക്കിങ്ങിൽ തടസ്സം നേരിടുന്നുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. വിതരണം നിലച്ചതോടെ ഹോട്ടൽമേഖലയിലെ സംഘടനകളുമായി പെട്രോളിയം കമ്പനി പ്രതിനിധികൾ ചർച്ചനടത്തി. നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകുമോയെന്നതിൽ യാതൊരു ഉറപ്പുമുണ്ടായില്ല. വാണിജ്യാവശ്യത്തിനായുള്ള സിലിൻഡറുകളുടെ വിതരണം ആശുപത്രികൾ അടക്കമുള്ള അത്യാവശ്യമേഖലകളിലേക്ക് മാത്രമാക്കാനാണ് കേന്ദ്രസർക്കാരിന്റെ നിർദേശമെന്നും ഹോട്ടലുകൾക്ക് ഉടനെ വിതരണം ഉണ്ടാകില്ലെന്നും കമ്പനികൾ അറിയിച്ചു. ചില സ്വകാര്യ ഏജൻസികൾ വഴി കരിഞ്ചന്തയിൽ ഇരട്ടിവിലയ്ക്ക് സിലിൻഡർ വിൽപ്പന നടക്കുന്നതായും പരാതിയുണ്ട്. സ്കൂളുകളിൽ വിറകടുപ്പുകൾ വീണ്ടും വരുന്നു # രതീഷ് രവി കൊല്ലം: കർശന നിർദേശം നൽകി, പൂർണമായും ഒഴിവാക്കിയ വിറകടുപ്പുകൾ സ്കൂളുകളിലേക്ക് വീണ്ടും വരുന്നു. പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്കൂൾ ഉച്ചഭക്ഷണം മുടക്കരുതെന്നും വിറക് കരുതണമെന്നും പ്രധാൻമന്ത്രി പോഷൻ ശക്തി നിർമാൺ (പി.എം.പോഷൻ) നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് വിറകടുപ്പ് ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ താത്കാലികമായി അനുവാദം നൽകി. പാചകവാതക ക്ഷാമം തീരുന്നമുറയ്ക്ക് വിറകടുപ്പ് ഉപയോഗം അവസാനിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിറക് ഇന്ധനമാർഗങ്ങൾ പ്രയോജനപ്പെടുത്തി ഉച്ചഭക്ഷണം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡൽഹി പി.എം.പോഷനിൽനിന്ന് നിർദേശം ലഭിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂൾ അധികൃതരെ അറിയിച്ചു. വിറക് വാങ്ങുന്നതിന് ചെലവാകുന്ന തുക, നിലവിൽ ഇന്ധനത്തിന് അനുവദനീയമായ തുകയിൽ കൂടിയാൽ സ്കൂളുകൾക്ക് നൽകുന്നതുസംബന്ധിച്ച് തുടർ ഉത്തരവുകൾ വരും. പല സ്കൂളുകളിലും ഒന്നോ രണ്ടോ ദിവസംകൂടി മാത്രം ഉപയോഗിക്കാനുള്ള പാചകവാതകമേ കരുതലുള്ളൂ. ഈമാസം ഇനി 12-13 ദിവസം മാത്രമേ ഉച്ചഭക്ഷണം നൽകേണ്ടതുള്ളൂ എന്നത് ആശ്വാസമാണ്. സ്കൂളുകൾക്ക് ആവശ്യമുള്ള പാചകവാതക സിലിൻഡറുകളുടെ എണ്ണം നൽകണമെന്ന് കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കണക്ക് ബുധനാഴ്ചതന്നെ ശേഖരിച്ചുകഴിഞ്ഞു ഹോട്ടലുകളും ഹോസ്റ്റലുകളും പ്രതിസന്ധിയിൽ കോഴിക്കോട്: ‘കല്യാണങ്ങൾക്കുൾപ്പെടെയുള്ള ഓർഡറുകളുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കിൽ എന്തുചെയ്യുമെന്ന് അറിയില്ല. എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കിൽ എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല’ -ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിച്ചു കൈരളി പറഞ്ഞു. പാചകവാതക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നാണ് കാറ്ററിങ് മേഖലയിലുള്ളവരും ഹോട്ടലുകാരുമെല്ലാം ആലോചിക്കുന്നത്. ഗാർഹികവിതരണത്തിന് തന്നെയാണ് പ്രാധാന്യം നൽകേണ്ടതെന്ന് പറയുമ്പോഴും ഇത്തരത്തിലുള്ള ബുക്കിങ് പരിഗണിച്ച് ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തണമെന്നാണ് കാറ്ററിങ് മേഖലയിലുള്ളവരുടെ ആവശ്യം. തങ്ങളുടെ നിലനിൽപ്പ് ഒരു വിഷയമാണെന്നും ആശങ്കയിലാണെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ പറഞ്ഞു. നോമ്പുകാലമായതിനാൽ ചില ഹോട്ടലുകളിൽ ഇഫ്താർ സംഗമം നടത്താറുണ്ട്. അവരും പ്രയാസത്തിലാണ്. ഒരിടത്തുനിന്ന് ചായക്കടികളുംമറ്റും ഉണ്ടാക്കി മറ്റുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നരീതിയിലേക്ക് മാറിയിട്ടുണ്ട് പലരും. അത്രയും ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാനാകുമല്ലോ. പക്ഷേ, ഇങ്ങനെപോയാൽ ഹോട്ടലുകൾ പൂട്ടേണ്ടിവരുമോയെന്ന ആശങ്കയുണ്ടെന്നാണ് രൂപേഷ് കോളിയോട്ട് പറഞ്ഞു. ചായയും പലഹാരങ്ങളുമൊക്കെ ഉണ്ടാക്കാൻ ഗ്യാസുതന്നെ വേണം. ഭക്ഷണത്തിന്റെ മെനുതന്നെ പലരും വെട്ടിക്കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. അന്നദാനം നടത്തുന്ന കേന്ദ്രങ്ങൾക്കും ഗ്യാസ് ക്ഷാമം തിരിച്ചടിയായി. കല്ലായിറോഡ് സായിബാബ മന്ദിരത്തിൽ എല്ലാദിവസവും 350-400 പേർക്ക് ഉച്ചയ്ക്ക് അന്നദാനം നടത്താറുണ്ട്. ദിവസം രണ്ട് വലിയ സിലിൻഡർ വേണ്ടിവരാറുണ്ട്. ബുധനാഴ്ചത്തേക്കുകൂടിമാത്രമാണ് സിലിൻഡറുള്ളതെന്നും അന്നദാനം നിർത്തേണ്ടിവരുമോയെന്ന ആശങ്കയിലാണെന്നും കേന്ദ്രത്തിലെ പി. നാഗരത്നൻ പറഞ്ഞു. ശ്മശാനങ്ങളിലും പ്രതിസന്ധി മാവൂർ സ്മൃതിപഥം ശ്മശാനത്തിൽ ഗ്യാസിന്റെ പ്രതിസന്ധിയുണ്ട്. നഗരത്തിൽ വേറെയും ശ്മശാനങ്ങളുണ്ടെങ്കിലും കൂടുതൽ സംസ്‌കാരം നടക്കുന്ന സ്ഥലമാണിത്. ബുധനാഴ്ച മൂന്ന് ഗ്യാസാണ് ഇവിടേക്ക് കിട്ടിയത്. ഒരു മൃതദേഹം ബുധനാഴ്ച സംസ്‌കരിച്ചു. ഒരു മൃതദേഹംകൂടി സംസ്‌കരിക്കാനുള്ള വാതകമുണ്ട്. ശ്മശാനത്തെ പ്രത്യേകമായി പരിഗണിച്ച് ഗ്യാസ് അനുവദിക്കാനുള്ള നടപടിയെടുക്കുന്നുണ്ട്. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 25 കിലോ ഗ്യാസെങ്കിലും വേണ്ടിവരാറുണ്ട്. ഒന്നരക്കുറ്റിയോളം വരുമിത്. ഒരു ഗ്യാസ് കുറ്റി തീർന്നാൽ അടുത്തത് എടുക്കുകയല്ല ചെയ്യുന്നത്. നാല് വാതകശ്മശാനമുണ്ട്. അതിൽ ഒന്നിലേക്ക് ഒരേസമയം 12 ഗ്യാസ് സിലിൻഡർ ബന്ധിപ്പിച്ചാണ് സംസ്‌കാരം നടത്തുന്നത്. കുറേശ്ശെയായി ഗ്യാസ് വരുന്നരീതിയിലാണ് സംവിധാനം. മാസങ്ങളായി കേടായിക്കിടക്കുന്ന വൈദ്യുതശ്മശാനത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് ശരിയാവും. രണ്ട് പരമ്പരാഗത ചൂളയിൽ ഒന്നുമാത്രമേ പ്രവർത്തിക്കുന്നുള്ളൂ. വെസ്റ്റ്ഹിൽ ശ്മശാനത്തിൽ ഐവർമഠം രീതിയിലുള്ള സംസ്‌കാരമുണ്ട്. അതിനും ഗ്യാസ് വേണം. എന്നാൽ, ചെറിയ അളവിൽമാത്രമേ വേണ്ടൂ. അടുത്തദിവസങ്ങളിൽ അതിനെയും ബാധിക്കാനിടയുണ്ട്. ചേമഞ്ചേരി പഞ്ചായത്തിൽ കാപ്പാട് റോഡിലാണ് വാതകശ്മശാനം. ഇവിടെ എട്ട് സിലിൻഡറുകൾ സ്റ്റോക്ക് ചെയ്ത് വെക്കും. ബുധനാഴ്ച അഞ്ചെണ്ണത്തിന് ചോദിച്ചെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രമാണ്. വരുംദിവസങ്ങളിൽ പ്രശ്‌നമാകും. വടകരയിൽ വാതകശ്മശാനം നേരത്തേതന്നെ കേടായിക്കിടക്കുകയാണ്. ബാലുശ്ശേരി ബ്ലോക്കിലെ പഞ്ചായത്തുകൾക്കുള്ള ഉള്ളിയേരിയിലെ വാതകശ്മശാനം പ്രശാന്തി ഗാർഡൻസിൽ ഗ്യാസ് ക്ഷാമം ബാധിച്ചിട്ടില്ല. പുതുപ്പാടി കാരക്കുന്നിലെ ശ്മശാനത്തിലും തടസങ്ങളുണ്ടായിട്ടില്ല. വാഹനങ്ങൾക്കും ആശങ്ക എൽ.പി.ജി. കിട്ടാത്തതിന്റെ ബുദ്ധിമുട്ടിലായിരുന്നു നഗരത്തിലെ ഒരുവിഭാഗം ഓട്ടോകൾ. കുണ്ടായിത്തോടിലെ പമ്പിൽനിന്ന് ഗ്യാസ് കിട്ടാത്ത അവസ്ഥയുണ്ടായി. രണ്ടുദിവസമായി ഗ്യാസ് കിട്ടിയെങ്കിലും അടുത്തദിവസത്തോടെ വീണ്ടും ക്ഷാമമുണ്ടാകുമെന്നാണ് ഓട്ടോക്കാർ പറയുന്നത്. ജില്ലയിൽ പയ്യോളിയിലും കുണ്ടായിത്തോടും മാത്രമാണ് എൽ.പി.ജി. കിട്ടുന്ന പമ്പുകളുള്ളത്. ഹോസ്റ്റലിനെയും ബാധിച്ച് ക്ഷാമം നഗരത്തിലെ ഹോസ്റ്റലുകളെയും എൽ.പി.ജി. ക്ഷാമം ബാധിച്ചുതുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച ബുക്ക് ചെയ്ത സിലിൻഡർ ബുധനാഴ്ചയാണ് കിട്ടിയത്. സാധാരണ രാവിലെ ബുക്കുചെയ്താൽ വൈകുന്നേരമോ പിറ്റേന്നുരാവിലെയോ കിട്ടുന്നതാണെന്ന് ഷീ ലോജ്ഡ്, ഷീ ഹോം അധികൃതർ അറിയിച്ചു. ബാക്കിയുള്ള എൽ.പി.ജി. ഉപയോഗിച്ചാണ് തത്കാലം മുന്നോട്ടുപോകുന്നത്. അതുകൂടി തീർന്നാൽ ഇനി എന്തുചെയ്യുമെന്ന് അറിയില്ലെന്നാണ് ഹോസ്റ്റൽ നടത്തിപ്പുകാർ പറയുന്നത്. കുട്ടികൾക്ക് ഭക്ഷണംകൊടുക്കാൻ എന്തുചെയ്യുമെന്നറിയാതെ ആശങ്കയിലാണിവർ.