വെറും അഞ്ചു ദിവസം കൊണ്ടാണ് കേസിലെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.തുടർന്ന് വളരെ പെട്ടെന്ന് തന്നെ വിചാരണ നടപടികൾ പൂർത്തിയാക്കി….

11 വയസ്സുകാരിയെ നിരന്തരമായി പീഡിപ്പിച്ച 71 കാരന് ശിക്ഷ നടപ്പാക്കി കോടതി. 2025 നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മൂന്നര മാസം മാത്രം എടുത്തുകൊണ്ട് ശിക്ഷ നടപ്പിലാക്കിയത്. ഒരു വ്യക്തിക്കും നീതി ലഭിക്കുവാൻ അനാവശ്യമായ കാലതാമസം ഉണ്ടാകരുത് എന്ന പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസിന്റെയും ഏനാത്ത് പോലീസിന്റെയും നിശ്ചയദാർഢ്യമാണ് കേസിൽ പെട്ടെന്ന് വിധി വന്നത്. സംഭവത്തിൽ അടൂർ കരുവാറ്റ പ്ലാവിലത്തറ സ്വദേശി വാഴവിളയിൽ വീട്ടിൽ സുന്ദരേശൻ (71) എന്നയാളെ കേസ് രജിസ്റ്റർ ചെയ്ത് അടുത്ത ദിവസം തന്നെ ഏനാത്ത് പൊലീസ് പിടികൂടിയിരുന്നു.

പിന്നാലെ ഈ കേസിലെ അതിജീവിതയായ 11 കാരിക്ക് നീതി ലഭിക്കാൻ വൈകരുത് എന്ന പോലീസിന്റെ ലക്ഷ്യമാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അന്വേഷണം പൂർത്തിയാക്കിയത്. വെറും അഞ്ചു ദിവസം കൊണ്ടാണ് കേസിലെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.തുടർന്ന് വളരെ പെട്ടെന്ന് തന്നെ വിചാരണ നടപടികൾ പൂർത്തിയാക്കി പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി (ഒന്ന് ) ജഡ്ജി ശ്രീ. T മഞ്ജിത്ത് പ്രതിക്ക് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.