മകരവിളക്ക് സർവീസുകൾക്കായി നിലവിൽ 800 ബസ്സുകളാണ് ഒരുക്കിയിരുന്നത്. എന്നാൽ അതിന് പുറമെ 100 ബസ്സുകൾ കൂടി അധികമായി വേണ്ടി വന്നേക്കാമെന്ന് ദേവസ്വം സ്പെഷ്യൽ ഓഫീസർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 100 ബസുകൾ കൂടി അധികമായി അനുവദിച്ചത്.

ശബരിമല മകരവിളക്ക് ദർശനത്തിന് ഒരുങ്ങുന്ന ഭക്തർക്ക് ​സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി. ചരിത്രത്തിൽ തന്നെ ആദ്യമായാണ് മകരവിളക്കിനോട് അനുബന്ധിച്ച് 1000 ബസ്സുകളുമായി കെഎസ്ആർടിസി എത്തുന്നത്. ബസ് സർവീസുകൾ വർദ്ധിക്കുന്നതോടെ അയ്യപ്പ ഭക്തർക്ക് തിരക്കില്ലാതെ ശബരിമലയിലേക്ക് യാത്ര ചെയ്യാനാകും.

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ യോ​ഗം വിളിച്ചു ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ബസ് സർവീസുകൾ വർദ്ധിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചത്. മകരവിളക്ക് സർവീസുകൾക്കായി നിലവിൽ 800 ബസ്സുകളാണ് ഒരുക്കിയിരുന്നത്. എന്നാൽ അതിന് പുറമെ 100 ബസ്സുകൾ കൂടി അധികമായി വേണ്ടി വന്നേക്കാമെന്ന് ദേവസ്വം സ്പെഷ്യൽ ഓഫീസർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 100 ബസുകൾ കൂടി അധികമായി അനുവദിച്ചത്.

ഒരേ ദിശയിൽ മണിക്കൂറിൽ നൂറോളം ബസ്സുകളാണ് പമ്പയിലേക്കും നിലയ്ക്കലേക്കും സർവീസ് നടത്തിവരുന്നത്. തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത തരത്തിൽ സ്റ്റാൻഡിംഗ് യാത്ര ഒഴിവാക്കി സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസരിച്ചുള്ള യാത്രക്കാരെ മാത്രമാണ് ബസുകളിൽ അനുവദിക്കുന്നത്. ഭക്തർക്ക് ശബരിമലയിലേക്കും തിരിച്ചുമുള്ള യാത്ര വളരെ സു​ഗമമാക്കുക എന്നതാണ് കെഎസ്ആർടിസിയുടെ പ്രധാന ലക്ഷ്യം.

അതേസമയം, കുമളി – കോഴിക്കാനം റൂട്ടിൽ മകരവിളക്ക് ദിവസം രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെ 60 കെഎസ്ആർടിസി ബസുകളാണ് തീർഥാടകർക്കായി സർവീസ് നടത്തുക. 10 ബസുകൾ തീർഥാടകരുടെ തിരക്ക് അനുസരിച്ച് ക്രമീകരിക്കും. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30നാണ് ശബരിമല നട തുറന്നത്. അതിന് ശേഷം ഇതുവരെ 3,65,496 അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിനായി എത്തിയത്.