ബുള്ളറ്റ് ട്രെയിൻ്റെ വരവോടെ കേരളത്തിലെ തൊഴിൽ ദേശാടനം കുറയുമെന്നാണ് നിരീക്ഷണം. അതിന് ചില കാരണങ്ങളുമുണ്ട്.
കേരളത്തിൽ നിന്ന് തൊഴിൽ തേടി പുറത്തേക്ക് പോകുന്നവർ അനവധിയാണ്. കേരളത്തിന് പുറത്തേക്കും വിദേശത്തേക്കുമൊക്കെ ആളുകൾ തൊഴിൽ തേടി പോകുന്നു. എന്നിട്ട് അവിടെ സ്ഥിരതാമസമാക്കുന്നു. ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ ഈ പ്രവണതയ്ക്ക് വലിയ ഒരളവ് വരെ മാറ്റം വരുമെന്നാണ് നിരീക്ഷണം.
1970-കളിലെ ഗൾഫ് ബൂമിനു ശേഷം, ഇന്ന് വിദ്യാർത്ഥി പ്രവാസവും ഗ്ലോബൽ നോർത്തിലെ സ്കിൽഡ് ജോബുകളുമാണ് കേരള യുവതയെ ആകർഷിക്കുന്നത്. ഗൾഫിന് പകരം യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് യാത്ര. ഒപ്പം, വടക്കേ ഇന്ത്യയിലെ തൊഴിൽ സാധ്യതകളിലേക്കും മലയാളി യുവാക്കൾ ആകർഷിക്കപ്പെടുന്നു. ബുള്ളറ്റ് ട്രെയിൻ വരുമ്പോൾ ഇത്തരം തൊഴിൽ ദേശാടനങ്ങൾക്ക് ഒരളവ് വരെ തടയിടുമെന്നാണ് പഠനങ്ങൾ. ഹൈ സ്പീഡ് റെയിൽവേ പദ്ധതികൾ വെറും ഗതാഗതത്തിനപ്പുറം ആധുനികതയുടെ അടയാളമാണ്. ജപ്പാനെപ്പറ്റി പറയുമ്പോഴൊക്കെ അവിടുത്തെ ഹൈ സ്പീഡ് ട്രെയിനായ ഷിങ്കാൻസെൻ ചർച്ചയിൽ വരാനുള്ള കാരണവും ഇതാണ്. ബുള്ളറ്റ് ട്രെയിൻ പോലെ ആധുനികതയുടെ അടയാളം കണ്മുന്നിലൂടെ കുതിച്ചുപായുമ്പോൾ ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ച യുവാക്കളിലെ തൊഴിൽ ദേശാടനം കുറയ്ക്കുമെന്നാണ് പഠനം. ജപ്പാനിൽ ഇത് തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്.
ഇതോടൊപ്പം ഉത്തരേന്ത്യൻ നഗരങ്ങളിലേക്കും ബെംഗളൂരു, മുംബൈ പോലുള്ള മെട്രോ സിറ്റികളിലേക്കും തൊഴിലിനായി പോയി അവിടെ താമസിക്കുന്നതിൻ്റെ പ്രധാന കാരണം യാത്രാബുദ്ധിമുട്ടാണ്. വിമാനയാത്രാസൗകര്യമുണ്ടെങ്കിലും ബാഗേജ് ക്ലെയിം, ചെക്കിൻ തുടങ്ങിയ നൂലാമാലകളൊക്കെ നാട്ടിലേക്ക് വരാനുള്ള പ്രചോദനത്തിന് തടയിടുന്നതാണ്. ഇതിന് ഒരു പരിധിവരെ ബുള്ളറ്റ് ട്രെയിൻ പരിഹാരമുണ്ടാക്കും. ട്രെയിൻ യാത്രയുടെ അതേ ചിലവിൽ യാത്രാ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ എളുപ്പത്തിൽ നാട്ടിലെത്താം. ചെക്കിൻ ചെയ്യണ്ട, ബാഗേജ് ക്ലെയിമില്ല, വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട. റെയിൽവേ സ്റ്റേഷനിൽ ചെന്ന് ട്രെയിൻ കയറുക, ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ഇറങ്ങുക. എല്ലാം വളരെ ലളിതം.
