തൃശൂര്‍: കേരളത്തിന്‍റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം എന്നും കോര്‍പ്പറേഷനിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത മുന്നേറ്റമുണ്ടാകുമെന്നും സുരേഷ് ഗോപി. സത്യസന്ധമായ പള്‍സ് തൃശൂരിൽ നിന്നും അനുഭവപ്പെടുന്നുണ്ട്. വികസിത് ഭാരത് 2047 എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം എന്നും സുരേഷ് ഗോപി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ തൃശൂര്‍ കോര്‍പ്പറേഷനിലടക്കം ബിജെപിയുടെ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിജെപിയിൽ ക്രമാതീതമായി പ്രതീക്ഷ വര്‍ധിച്ചുവെന്ന് ജനങ്ങള്‍ പറയുന്നതാണ് ഞങ്ങളുടെ ആത്മവിശ്വാസമെന്നും പോകുന്നയിടങ്ങളിൽ നിന്നൊക്കെ ലഭിക്കുന്ന സൂചന അതാണെന്നും സുരേഷ് ഗോപി പറഞ്ഞു.തൃശൂരിൽ കുറച്ച് പ്രധാന്യം കൂടുതലാണ്. 2024 ജൂണ്‍ നാലിനുശേഷം കേരളത്തിന്‍റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം. സത്യസന്ധമായ പള്‍സ് തൃശൂരിൽ നിന്നും അനുഭവപ്പെടുന്നുണ്ട്. വികസിത് ഭാരത് 2047 എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. കേരളം അതിൽ അനിവാര്യതയാണ്. ആ പരിഗണന കിട്ടണമെങ്കിൽ പ്രചരിപ്പിക്കേണ്ട ഭാരം കുറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തില്‍ അല്ല കാര്യം. ജനങ്ങൾ വഞ്ചിക്കപ്പെടാത്ത ഒരു ഭരണ നിർവഹണത്തിന് ബിജെപിയുടെ സാന്നിധ്യം ഉണ്ടാകും.തൃശൂർ നഗരസഭയിൽ ഞങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ഡിവിഷനുകളിൽ വലിയ മുന്നേറ്റം ഉണ്ടാകും. കൃത്യമായി സ്ഥാനാർത്ഥികളെ കൊടുത്താൽ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് കാണാം. ജനങ്ങള്‍ ബിജെപിയുടെ പ്രചാരണം ആവാഹിച്ചു കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.
