ഹൈദരാബാദ്: തെലങ്കാനയിൽ വാഹനാപകടത്തിൽ 24 മരണം. രംഗറെഡ്‌ഡി ജില്ലയിലെ മിർസാഗുഡയിൽ ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദ് ബീജാപൂർ ദേശീയപാതയിൽ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി ബസിലേക്ക് ഇടിച്ചു കയറുക ആയിരുന്നു. മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരം ആണ്.

ട്രാന്‍സ്‌പോര്‍ട്ട് ബസിനെ ടിപ്പര്‍ ലോറി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബസില്‍ 40 പേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസില്‍ ഉണ്ടായിരുന്ന പലരും റോഡിലേക്ക് തെറിച്ചുവീണു. ലോറിയില്‍ ഉണ്ടായിരുന്ന മെറ്റല്‍ ആളുകളുടെ മേല്‍പ്പതിക്കുകയും ചെയ്തു. നിരവധി പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തില്‍ ലോറി മറിയുകയും ചെയ്തു.

അപകടത്തിന്റെ കാരണം ഉള്‍പ്പടെ അന്വേഷണം പൂരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വാഹനാപകടത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അതീവദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതര്‍ക്ക് സാധ്യമായ സഹായം വാഗ്ദാനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.