ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലായിരിക്കും റെയിൽ അവസാനിക്കുക

ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 2030 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കുവൈത്തില്‍ നിന്ന് തുടങ്ങി ഒമാനില്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ആറ് ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ജിസിസി റെയില്‍ പദ്ധതി. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് റെയില്‍ ശൃംഖല കടന്നു പോവുക. 2,177 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍വെ പാത ഒരുക്കുക.

കുവൈത്തില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കും അവിടെ നിന്ന് ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലേക്കും റെയില്‍വെ പാത നീളും. ദമാമില്‍ നിന്ന് സല്‍വ അതിര്‍ത്തി വഴി ഖത്തര്‍ തലസ്ഥാനമായ ദോഹയുമായും പാത ബന്ധിപ്പിക്കും. സൗദിയില്‍ നിന്ന് അബുദാബി, അല്‍ എയ്ന്‍ എന്നിവിടങ്ങളിലേക്കും പാത സജ്ജമാക്കും. സൊഹാര്‍ വഴി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലായിരിക്കും ഇത് അവസാനിക്കുക.