കൊച്ചി: കാറില്‍ കടത്തുകയായിരുന്ന തൊണ്ണൂറ് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക്ക് ഇക്ബാല്‍ (27), നാദിയ സ്വദേശി അലംഗീർ സർദാർ (25), സാഹെബ് നഗർ സ്വദേശി സൊഹൈല്‍ റാണ (20) എന്നിവരെയാണ് പെരുമ്ബാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്ബ് പോലീസും ചേർന്ന് പിടികൂടിയത്. അടുത്ത കാലത്തായി ജില്ലയില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

വെസ്റ്റ് ബംഗാള്‍ രജിസ്ട്രേഷനിലുള്ള കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്. ഒഡീഷയില്‍ നിന്ന് കിലോക്ക് 2000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ വിലക്കാണ് വില്‍പ്പന നടത്തിയിരുന്നത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പുലർച്ചെ അമ്ബുനാട് ബാവപ്പടിയില്‍ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി കാറില്‍ പെരുമ്ബാവൂർ ഭാഗത്തേക്ക് വരുമ്ബോള്‍ പുക്കാട്ട് പടിയില്‍ വച്ച്‌ പോലീസ് വാഹനത്തിന് കൈ കാണിച്ചെങ്കിലും ഇവർ നിർത്താതെ പോവുകയായിരുന്നു. പിന്നാലെ കാറിലുണ്ടായിരുന്ന സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്.

കേരള അതിർത്തിയില്‍ കടന്നതിനു ശേഷം പോലീസ് പിടികൂടാതിരിക്കുന്നതിനായി ഊടുവഴികളിലൂടെയായിരുന്നു ഇവർ കൂടുതലും സഞ്ചരിച്ചിരുന്നത്. വില്‍പ്പന കഴിഞ്ഞതിനുശേഷം നാട്ടിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. പിടികൂടിയ കഞ്ചാവിന് ലക്ഷങ്ങള്‍ വില വരുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തില്‍, ഡി വൈ എസ് പി ടി.എം വർഗ്ഗീസ്, ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, എ എസ് ഐ പി.എ അബ്ദുല്‍ മനാഫ്, സീനിയർ സി പി ഒ മാരായ സി.എസ് മനോജ് , വർഗീസ് ടി വേണാട്ട് , ടി.എ അഫ്സല്‍ , ബെന്നി ഐസക് , കെ. വിനോദ് കെ.എസ് അനൂപ് , സി.ബി ബനാസിർ, പി.എ ഫസല്‍, പി.ആർ നിഖില്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.