ഷാങ്ഹായ്: ടിയാൻജിനില്‍ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യ-യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. 21-ാം നൂറ്റാണ്ടിനെ നിർവചിക്കാൻ പോന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് റൂബിയോ പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്സിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ, ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് എന്നിവർ ആശ്ലേഷിക്കുകയും ചർച്ചകള്‍ നടത്തുകയും ചെയ്യുമ്ബോഴാണ് റൂബിയോയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്.
‘നമ്മെ മുന്നോട്ടുനയിക്കുന്ന ആളുകള്‍, പുരോഗതി, സാധ്യതകള്‍ എന്നിവയിലാണ് ഈ മാസം ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ കണ്ടുപിടിത്തങ്ങളും സംരംഭകത്വവും മുതല്‍ പ്രതിരോധവും ഉഭയകക്ഷി ബന്ധങ്ങളുംവരെ, നമ്മുടെ രണ്ട് ജനതകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദമാണ് ഈ യാത്രയ്ക്ക് ഊർജം പകരുന്നത്’ എന്ന് റൂബിയോ പറഞ്ഞതായി യുഎസ് എംബസി എക്സില്‍ പോസ്റ്റുചെയ്തു. ടിയാൻജിനില്‍ മോദിയും പുതിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകള്‍ക്ക് മുൻപാണ് എക്സിലെ ഈ പോസ്റ്റ്.
ഇന്ത്യക്കുമേലുള്ള തീരുവ കുത്തനെ കൂട്ടിയതിന്റെ പശ്ചാതലത്തില്‍ എസ്സിഒ ഉച്ചകോടിയും അതില്‍ മോദിയും പുതിനും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും വലിയ വാർത്തയായിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്നാണ് തീരുവ 50 ശതമാനമാക്കി ഉയർത്തിയത്. എന്നാല്‍, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുമെന്ന നിലപാടില്‍നിന്ന് ഇന്ത്യ പിറകോട്ട് പോയില്ല. യുഎസ് ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും റഷ്യയുമായുള്ള ദീർഘകാലബന്ധം തകർക്കില്ലെന്നും ഇന്ത്യ സൂചന നല്‍കുകയും ചെയ്തിരുന്നു.
