ആര്‍ക്കു വേണ്ടിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ചേര്‍ത്ത് സംഗമം നടത്തുന്നതെന്ന് ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ കുടുംബത്തിന് അയ്യപ്പശാപം, പാലക്കാട് നിന്നുള്ള ജ്യോത്സ്യൻ പരിഹാരക്രിയ നിർദേശിച്ചു, ഇല്ലങ്കിൽ കസേര തെറിക്കുമെന്ന് പറഞ്ഞെന്നും ശോഭ സുരേന്ദ്രൻ
പറഞ്ഞു. ഒറ്റപ്പാലത്തു ഗണേശോത്സവത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
പിണറായി മുഖ്യമന്ത്രി കസേരയിൽ നിന്നു താഴെയിറങ്ങിയാൽ മകൾക്കും മരുമകനും ജയിൽവാസം അനുഭവിക്കാൻ യോഗമുണ്ടെന്നാണു പാലക്കാട്ടു നിന്നു പോയ ജ്യോത്സ്യൻ പറഞ്ഞിട്ടുള്ളതെന്നു ശോഭാ സുരേന്ദ്രൻ വിശദീകരിച്ചു.
ശബരിമലയിൽ യുവതീപ്രവേശനത്തിനു മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി അയ്യപ്പസംഗമം നടത്തുന്നതിനു മുൻപു ഭക്തരോടു മാപ്പു പറയണം. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ താൻ ഉൾപ്പെടെയുള്ളവർ പ്രതിയായ കേസുകൾ പിൻവലിക്കണം. സനാതനധർമം എന്തെന്ന് അറിയാത്തവരാണ് അയ്യപ്പസംഗമം നടത്തുന്നത്. നാശരഹിതമായ ഭാവമാണു സനാതന ധർമം.
ഭക്തരല്ലാത്ത യുവതികളെ മല കയറ്റി അയ്യപ്പന്റെ സകല ഭാവങ്ങളെയും നശിപ്പിച്ചയാളാണു മുഖ്യമന്ത്രി. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ചേർത്തു ശബരിമലയിൽ അയ്യപ്പസംഗമം നടത്തുന്നത് ആർക്കു വേണ്ടിയാണെന്നു വ്യക്തമാക്കണം. ഇതു വിശ്വാസിസമൂഹം തിരിച്ചറിയുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
