തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി മുന്നോട്ട് പോകണം, 60,000 കള്ള വോട്ട് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്ന് – കെ സുരേന്ദ്രൻ
തൃശൂർ: ഇടത് വലത് മുന്നണികളെ രൂക്ഷമായി പരിഹസിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശൂരില്‍ 60,000 വോട്ട് ചേർത്തെങ്കില്‍, എന്തുകൊണ്ട് ഇടത് വലത് മുന്നണികള്‍ക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ചോദിച്ചു. അതിന് സാധിക്കാത്തവർ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി രണ്ടു വർഷമായി തൃശൂരില്‍ സജീവമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തേക്കിൻകാട് വന്ന സമയത്താണ് സുരേഷ് ഗോപിയുടെ മത്സരിക്കുമെന്ന് തീരുമാനിച്ചത്. തുടർന്ന് സുരേഷ് ഗോപിയും കുടുംബവും സഹപ്രവർത്തകരും വീട് വാടകയ്‌ക്കെടുത്ത് തൃശൂരില്‍ താമസിച്ചു. അന്ന് തലകുത്തി മറഞ്ഞാലും സുരേഷ് ഗോപി ജയിക്കില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറഞ്ഞത്. 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. 60,000 കള്ളവോട്ട് ചേർത്തു അതിനാല്‍ സുരേഷ് ഗോപി രാജിവയ്‌ക്കണമെന്നാണ് കേരളത്തിലെ മന്ത്രി പറയുന്നത്. ഒരു എംഎല്‍എ പോലും ഇല്ലാത്ത പാർട്ടി 60,000 വോട്ട് ചേർത്തെന്നാണ് ഇവർ പറയുന്നത്. അത് കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്.
ഇപ്പോള്‍ പുറത്തുവരുന്ന ആരോപണങ്ങള്‍ സിപിഎമ്മിന്റെ വകയാണ്. വീട്ടമ്മയെ കൊണ്ട് ആർക്കും എന്തും പറയിപ്പിക്കാം. അന്ന് ആക്ഷേപം ഉന്നയിക്കാത്ത ആളുകളാണ് ഇന്ന് രംഗത്ത് വന്നിരിക്കുന്നത്. പരാതിയില്‍ നടപടിയെടുക്കേണ്ടത് ബിജെപി അല്ലല്ലോയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി മുന്നോട്ട് പോകണം. 2029 ല്‍ മാത്രമല്ല, 2034 ലും സുരേഷ് ഗോപി ഇവിടെ തന്നെയുണ്ടാകും ഇരട്ടി ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്യും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ ഇവിടെ തന്നെയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
