യുവ ഡോക്ടർ നൽകിയ പരാതിയിൽ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. വേടന്‍ കേരളത്തില്‍ ഇല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. വേടന്‍റെ തൃശൂരിലെ വീട്ടിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. തുടര്‍ന്ന് വേടന്റെ ഫോണ്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുക.

ബലാത്സംഗക്കേസില്‍ പ്രതിയായതോടെ വേടൻ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ ഹൈകോടതി ഈ മാസം 18നാണ് പരിഗണിക്കുക. ഇതോടെയാണ് വേടന്‍ ഒളിവിൽ പോയത്. വേടന്റെ മുന്‍കൂര്‍ വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കോടതി തടഞ്ഞിട്ടില്ലാത്തതിനാൽ തന്നെ അറസ്റ്റ് ചെയ്യുന്നതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു.

വേടന്റെ ലൊക്കേഷന്‍ പരിശോധിച്ചുവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. കേസില്‍ സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത് തുടരുകയാണ്. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.