വിഴിഞ്ഞം: അസഭ്യവാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജത്തിനെ (54) ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റു ചെയ്തത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരികത്ത് വീട്ടില്‍ അജുവിൻ്റെയും സുനിതയുടെയും മകളായ അനുഷ(18) യെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജത്തിൻ്റെ മകൻ രണ്ടാം വിവാഹം ചെയ്തിരുന്നു. ഇതറിഞ്ഞ് മകൻ്റെ ആദ്യ ഭാര്യ ഇവിടെ എത്തി. മരിച്ച അനുഷയുടെ വീട്ടുവളപ്പിലൂടെ കയറിയാണ് ഇവർ രാജത്തിൻ്റെ വീടിനടുത്തിയതെന്ന് ആരോപിച്ചായിരുന്നു അനുഷയെ രാജം അസഭ്യം പറഞ്ഞത്. ഇതില്‍ മനംനൊന്ത അനുഷ വിടിൻ്റെ ഒന്നാം നിലയില്‍ കയറി മുറിയടച്ച്‌ തൂങ്ങിമരിക്കുകയായിരുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

അനുഷ ധനുവച്ചപുരം ഐടിഐയില്‍ ഒന്നാം വർഷ ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തുവെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു എസ്.എച്ച്‌.ഒ. ആർ. പ്രകാശ്, എസ്.ഐ. ദിനേശ്, എസ്.സി.പി.ഒ സാബു, വിനയകുമാർ, സുജിത എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.