അമ്മയെ ആക്രമിച്ചതിന് വർഷങ്ങൾക്ക് ശേഷം യുവാവിനെ കൊലപ്പെടുത്തി പ്രതികാരം ചെയ്ത് മകൻ. ലഖ്നൗ സ്വദേശി മനോജ് കുമാറാണ് (22) കൊല്ലപ്പെട്ടത്. പ്രതി സോനു കശ്യപിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിക്ക് 11 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മനോജ് കുമാറിന്റെ കുടുംബം തന്റെ അമ്മയെ ആക്രമിച്ചതിൽ നിന്നാണ് പ്രതികാരം ഉടലെടുത്തത്. 2015 ൽ അയൽപക്ക വഴക്കിനിടെ മനോജിന്റെ കുടുംബത്തിലുള്ള വ്യക്തി സോനുവിന്റെ അമ്മയെ ആക്രമിക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് അവരുടെ മാനസികാവസ്ഥ വഷളായി. ഇന്നും അതേസ്ഥിതിയിൽ തുടരുകയാണ്. അവന്റെ അമ്മയുടെ വേദന (മാനസികാവസ്ഥ) അവനെ പ്രതികാരം ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഇന്ദിരാ നഗറിലെ കല്യാൺപൂർ മൻമീത് ഡയറിക്ക് സമീപം ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ചാണ് പ്രതി മനോജ് കുമാറിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന സോനു കശ്യപിനെയും നാല് സുഹൃത്തുക്കളെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
