തിരുവനന്തപുരം: ഗുരുപൂര്‍ണിമദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവും ആയി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും അതില്‍ തെറ്റില്ല എന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്‌കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ബാലഗോകുലത്തിന്‍റെ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു കേരള ഗവർണർ.

കുട്ടികള്‍ സനാതന ധര്‍മ്മവും പൂജയും സംസ്‌കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഗവർണർ ചോദിച്ചു. ബാലഗോകുലം കുട്ടികളെ പഠിപ്പിക്കുന്നത് സംസ്‌കാരമാണ്. സ്‌കൂളുകളില്‍ ഗുരുപൂജ നടത്തിയതില്‍ എന്താണ് തെറ്റ്. ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്. അത് സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവുമാണ് ഗുരുപൂജയെന്നും ഗവർണർ പറഞ്ഞു.

‘ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കുട്ടികളെ സംസ്‌കാരവും പൈതൃകവും പഠിപ്പിക്കാത്തവരാണ്. രാവിലെ എന്നെ കാണാന്‍ വസതിയില്‍ എത്തിയ സര്‍ക്കാറിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ എനിക്ക് പ്രണാമം പറഞ്ഞു. പ്രണാമം പറയുന്നത് തെറ്റാണെങ്കില്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്ന് മാറ്റുമോ? ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവുമാണെന്നും ഗവർണർ പറഞ്ഞു.

ഗുരുപൂര്‍ണിമദിനത്തില്‍ സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ വിവിധ യുവജനസംഘടനകളും വിദ്യാര്‍ഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍കഴുകിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് വിഷയത്തിൽ അഭിപ്രായപ്രകടനവുമായി ഗവർണർ രംഗത്തെത്തിയത്.