ആലപ്പുഴ: ചേർത്തലയില്‍ അഞ്ചുവയസുകാരനെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. സ്കൂള്‍ പിടിഎ ഇടപെട്ട് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി. അമ്മയും അമ്മൂമ്മയും ചേർന്ന് സ്കെയിലും വടിയും ഉപയോഗിച്ച്‌ മർദിച്ചു എന്നാണ് കുട്ടി നല്‍കിയിരിക്കുന്ന മൊഴി. ഇരുമ്ബ് സെകെയില്‍ കൊണ്ടാണ് കുട്ടിയുടെ ദേഹത്തും തലയിലുമെല്ലാം മർദിച്ചിട്ടുള്ളത് എന്നാണ് വിവരം.

കുട്ടിയുടെ പരിക്കുകള്‍ ശ്രദ്ധയില്‍പെട്ട, കുട്ടി പഠിക്കുന്ന സ്കൂളിലെ പിടിഎ പ്രസിഡന്റാണ് വിവരം ശിശുക്ഷേമസമിതിയെ അറിയിച്ചത്. ലോട്ടറി വിറ്റ് ജീവിക്കുന്ന സ്ത്രീയാണ് കുട്ടിയുടെ അമ്മ. ചിലദിവസങ്ങളില്‍, കുഞ്ഞിനെ അടുത്തുള്ള കടയില്‍ ഏല്‍പിച്ചാണ് അവർ ലോട്ടറി വില്‍പനയ്ക്കായി പോകാറ്. ഈ അവസരത്തിലാണ് പിടിഎ പ്രസിഡന്റ് കടയിലെത്തുകയും കുട്ടിയെ കാണുകയും ചെയ്തത്.

അഭിഭാഷകൻ കൂടിയായ അദ്ദേഹം കുഞ്ഞിന്റെ ദേഹത്തെ പാടുകള്‍ ശ്രദ്ധയില്‍പെട്ടതോടെ സംഭവം ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി അംഗങ്ങള്‍ എത്തി കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതില്‍നിന്നാണ് മർദനവിവരം പുറത്തുവന്നത്. അമ്മയും അമ്മൂമ്മയും ചേർന്നാണ് മർദിച്ചതെന്നും എന്തിനാണ് മർദിച്ചതെന്ന് അറിയില്ല എന്നുമാണ് കുട്ടി നല്‍കിയ മൊഴി.

ഏതാനും മാസങ്ങള്‍ക്ക് മുൻപും ഇത്തരത്തില്‍ മർദനം ഏറ്റിരുന്നതായും, അന്ന് മർദിച്ചത് അമ്മയുടെ ആണ്‍സുഹൃത്തായിരുന്നു എന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അന്ന് അയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും, ജയിലില്‍ കഴിയുന്ന ഘട്ടത്തില്‍ അയാള്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷവും മർദനം ഏല്‍ക്കേണ്ടി വന്നതായി കുട്ടി പറയുന്നു. ശിശുക്ഷേമ സമിതിയുടെ പരാതി പ്രകാരം ചേർത്തല പോലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍, കുട്ടിയുടെ അമ്മയും അമ്മൂമ്മയും പോലീസിന്റെ കസ്റ്റഡിയിലാണ്.