തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്കൊരുങ്ങി കേരള പൊലീസ്. ഇത് സംബന്ധിച്ച് പോലീസ് മേധാവി റവാഡ ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരം ക്രമസമാധാന ചുമതലയുള്ള എഡിജിപി എസ് വെങ്കിടേഷാണ് ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്.
തൃശ്ശൂരില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം. റേഞ്ച് ഡിഐജിമാരുടെ നേതൃത്വത്തില്‍ രാത്രികാല പെട്രോളിങ് ശക്തമാക്കാനും നിർദ്ദേശമുണ്ട്. തൃശ്ശൂർ ഡിഐജി എസ് ഹരിശങ്കറിൻ്റെ നേതൃത്വത്തിലുള്ള നടപടികള്‍ മാതൃകയാക്കും.
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവർത്തനങ്ങളും പൊലീസ് നിരീക്ഷിക്കും. ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ രാത്രികാല പെട്രോളിങ് ശക്തമാക്കും. ജില്ലാതലത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ട്രൈക്കിംഗ് ടീം ഉണ്ടാക്കും.
സബ് ഡിവിഷനില്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തിലും സ്ട്രൈക്കിംഗ് ടീം വേണമെന്ന് നിർദ്ദേശമുണ്ട്. രാത്രി കാലങ്ങളില്‍ സ്ട്രൈക്കിംഗ് ടീം പൂർണ്ണ സജ്ജമായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഈ പ്രവർത്തനങ്ങള്‍ പ്രതിദിനം വിലയിരുത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
