പിടിച്ചെടുത്ത ഫംഗസ്‌

വാഷിങ്ടണ്‍: ഗവേഷണത്തിനായി അമേരിക്കയിലേക്ക് അപകടകാരികളായ കാര്‍ഷിക ഭീകരവാദ ആയുധം എന്നറിയപ്പെടുന്ന ഫംഗസിനെ കടത്തിയ രണ്ട് ചൈനീസ് ഗവേഷകര്‍ അറസ്റ്റില്‍. ഫ്യൂസേറിയം ഗ്രാമിനാരം എന്ന രോഗകാരിയെയാണ് കടത്താന്‍ ശ്രമിച്ചത്. ഇരുവരെയും എഫ്ബിഐയാണ് അറസ്റ്റ് ചെയ്തത്.

യുന്‍കിങ് ജിയാന്‍, സുന്‍യോങ് ലിയു എന്നിവരാണ് പിടിയിലായത്. ഗൂഢാലോചന, സാധനങ്ങള്‍ കടത്തല്‍, തെറ്റായ പ്രസ്താവനകള്‍ നടത്തല്‍, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എഫ്ബിഐയും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

ജിയാന്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ലബോറട്ടറിയില്‍ ജോലി ചെയ്യുകയാണ്. സുന്‍യോങ് ലിയു ജോലി ചെയ്യുന്നത് ചൈനയിലാണ്. ഇവിടെ നിന്നും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കാമുകിയായ ജിയാനെ സന്ദര്‍ശിക്കാനായി അമേരിക്കയിലേക്ക് എത്തിയപ്പോള്‍ ലിയു ഫംഗസിനെയും കൂടെ കൊണ്ടുവന്നു. മിഷിഗണിലെ ലബോറട്ടറിയില്‍ വെച്ച് ഗവേഷണം നടത്തുന്നതിനായിരുന്നു ഇതെന്ന് ലിയു സമ്മതിച്ചു.

ഫ്യൂസേറിയം ഗ്രാമിനാരം ഫംഗസ് ഉള്‍പ്പെടുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജിയാന്‍ ചൈനീസ് സര്‍ക്കാരില്‍ നിന്ന് ധനസഹായം സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വിളകളില്‍ ഹെഡ് ബ്ലൈറ്റ് ഉണ്ടാക്കാന്‍ ഈ ഫംഗസിന് സാധിക്കും. ഗോതമ്പ്, ബാര്‍ലി, ചോളം, നെല്ല് തുടങ്ങിയ പ്രധാന വിളകളെയാണ് ഇത് ബാധിക്കുന്നത്. മാത്രമല്ല ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടത്തിനും ഈ ഫംഗസ് കാരണമാകാറുണ്ട്. കൂടാതെ ഇത് മനുഷ്യരിലും കന്നുകാലികളിലും ഛര്‍ദി, കരള്‍ രോഗങ്ങള്‍, പ്രത്യുത്പാദന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു.