തിരുവനന്തപുരം: കാട്ടാക്കടയിൽ 15 വയസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പ്രസ്താവം നടത്തും. പൂവച്ചൽ സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ പ്രിയരഞ്ജനാണ് കേസിലെ പ്രതി. തിരുവനന്തപുരം വഞ്ചിയൂർ ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
2023 ആഗസ്‌റ്റ് 30 ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്‍റെ മതിലിൽ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ആദിശേഖർ സൈക്കിളിൽ കയറാനൊരുങ്ങവെ കാർ പിന്നിലൂടെ വന്ന് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. കാർ അബദ്ധത്തിൽ മുന്നോട്ടുനീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദമെങ്കിലും സിസിടിവി ദൃശ്യങ്ങളും മറ്റൊരു ബന്ധുവിന്റെ നിർണായക ദൃക്‌സാക്ഷി മൊഴിയും പുറത്തുവന്നതോടെയാണ് നടന്നത് ക്രൂര കൊലപാതകായിരുന്നെന്ന വിവരം പുറത്തുവന്നത്.
തുടർന്ന് പൊലീസ് കേസെടുക്കുകയും അന്വേഷണത്തിൽ മരണം കൊലപാതകമാണെന്ന് വ്യക്തമാവുകയും കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
