ചെട്ടികുളങ്ങര (ആലപ്പുഴ): അമ്മയുടെ വീട്ടില്‍ വന്ന് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരന്‍ എര്‍ത്ത് വയറില്‍നിന്ന് ഷോക്കേറ്റു മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടെയും മകന്‍ ഹമീനാണ് മരിച്ചത്. വീടിന്റെ ഭിത്തിയോടു ചേര്‍ന്ന് മണ്ണില്‍ കളിക്കുന്നതിനിടെ എര്‍ത്ത് കമ്പിയില്‍ തൊട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

തിങ്കളാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ശ്യാമയുടെ കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം.. വഴിയാത്രക്കാരാണ് കുട്ടി വീണുകിടക്കുന്നതു കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

തിരുവല്ല പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഹമീന്‍. സഹോദരി: ഹമീമ. അച്ഛന്‍ ഹാബേലിന് ഖത്തറിലാണു ജോലി. സോക്കറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ലൈവ് വയറില്‍നിന്ന് എര്‍ത്തിലേക്കു വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണമെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.