4 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
ജമ്മുകശ്മീർ : ജമ്മുകശ്മീർ കത്വയിലെ ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൂടി വീരമൃത്യു. സേനയുടെ തിരച്ചിലിടയിൽ മൃതദേഹം കണ്ടെത്തി. ഇതോടെ ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയാണ് സേന വധിച്ചത്.കഴിഞ്ഞ ഞായറാഴ്ചയോടെയാണ് കത്വയിലെ വനമേഖലയിൽ ഭീകരസാന്നിധ്യം സുരക്ഷാസേന തിരിച്ചറിയുന്നത്. ഇതോടെ മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ സേന ആരംഭിച്ചു. ഇതിനിടയിലാണ് ജുത്താനയിൽ സുരക്ഷസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തത്. തിരിച്ചടിച്ച സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. ദൗത്യത്തിൽ നിരവധി പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ നിർത്തിവച്ച തിരച്ചിൽ ദൗത്യം സേന ഇന്ന് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്ന് വീണ്ടും ഈ മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായി. സംയുക്ത സേനയുടെ നേതൃത്വത്തിലാണ് സൈനിക നടപടി പുരോഗമിക്കുന്നത്. കൂടുതൽ സേനയെ കത്വയിലേക്ക് വിന്യസിച്ചിട്ടുണ്ട്. ആദ്യം ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ ഹീരാ നഗറിൽ നിന്ന് 26 കിലോമീറ്റർ അകലെ ജുത്താനയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്.
