ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും

തിരുവനന്തപുരം: ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കാനുള്ള നിർണായക നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, ഐ.ടി മന്ത്രാലയം, യു.ഐ.ഡി.എ.ഐ. എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ മന്ത്രാലയം ഫോം 6B ഭേദഗതി ചെയ്യും. വിവരങ്ങൾ പങ്കിടാൻ വിസമ്മതിക്കുന്ന വോട്ടർമാർ കാരണങ്ങൾ വിശദീകരിക്കേണ്ടി വരും.2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്‍റില്‍ സർക്കാർ അറിയിച്ചു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം.