താമരശേരി ചമലിലാണ് സംഭവം നടന്നത്
കോഴിക്കോട് : താമരശേരിയിൽ വീണ്ടും മയക്കുമരുന്ന് ലഹരിയില്‍ ആക്രമണം. മയക്കുമരുന്ന് ലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. താമരശ്ശേരിക്ക് സമീപം ചമലില്‍ ഇന്ന് വൈകിട്ട് 5:30ന് ആണ് സംഭവം. ചമല്‍ അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന അഭിനന്ദി (23)നാണ് തലക്ക് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരന്‍ അര്‍ജുനാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
താമരശേരി ചമലിലാണ് സംഭവം നടന്നത്.ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത അർജുൻ, ആയുധവുമായി വീട്ടിലെത്തിയാണ് അഭിനന്ദിനെ വെട്ടിയത്. അഭിനന്ദിൻ്റെ തലയില്‍ ആറ് സ്‌റ്റിച്ചുകളുണ്ട്. അഭിനന്ദിൻ്റെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേസമയം ക്ഷേത്രത്തിലെ വാളെടുത്ത് കൊണ്ട് പോയതിന് ക്ഷേത്രക്കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. താമരശേരി പൊലീസിലാണ് കാരപ്പറ്റ ക്ഷേത്ര കമ്മിറ്റി പരാതി നല്‍കിയത്. ആചാരത്തിൻ്റെ ഭാഗമായി ശൂലവും വാളും പതിവായി ഗുരുതി തറയില്‍ വയ്ക്കാറുണ്ട്. സഹോദരനെ ആക്രമിക്കുന്നതിനായി അക്രമി അമ്പലത്തില്‍ നിന്ന് വാള്‍ മോഷ്‌ടിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
