മൂന്നാമതും എൽഡിഎഫിനെ പിണറായി വിജയൻ നയിക്കും

കണ്ണൂർ : മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് സൂചിപ്പിച്ച് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. നയിക്കുക പിണറായി തന്നെയോ എന്ന ചോദ്യം പോലും പ്രസക്തമല്ലെന്നും കേരളത്തിന്റെ വളർച്ച നിരീക്ഷിക്കുമ്പോൾ ചോദ്യം അപ്രസക്തമാണെന്നും ഇ.പി.ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

കേരളത്തിലെ ഭരണ രംഗത്തിന് നേതൃത്വം നൽകുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണും, ഉചിതമായ നിലപാട് സ്വീകരിക്കും. ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും, സത്യസന്ധതയേയും കേരളത്തെ വളർത്താനുളള വലിയ നിരീക്ഷണത്തെയും എല്ലാവരും പ്രകീർത്തിക്കുന്നു. അതില്ലാതാക്കാനാണ് കുറേ കാലമായി ചിലർ അദ്ദേഹത്തെ വേട്ടയാടുന്നത്. ശരി മാത്രം ചെയ്യുന്നവർ ഭയപ്പെടേണ്ടതില്ലെന്നും ഇപി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ ഏതൊക്കെ സേവനങ്ങൾ ഉപയോഗപ്പെടുത്താമോ അതെല്ലാം ഉപയോഗിക്കുമെന്നും ഇപി വ്യക്തമാക്കി. കേരളം പുതിയ കുതിപ്പിലാണ്. അനുദിനം കേരളം മെച്ചപ്പെട്ട് വരികയാണ്. അതിന് പിന്നിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ പാർട്ടി കാണും. ഭരണ രംഗത്ത് നിൽക്കുന്നതിൽ പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. പാർട്ടിയുടെ സംഘടനാ തലത്തിലെടുത്ത തീരുമാനം പാർട്ടിക്ക് വേണ്ടിയുള്ളതാണ്. പുതിയ നേതൃ നിരയെ ഉയർത്തിക്കൊണ്ടുവരാനാണ്.