തിരുവനന്തപുരം : ഉറ്റവരായ അഞ്ചുപേരെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ അഫാന്‍ ആദ്യം ആക്രമിച്ചത് കാന്‍സര്‍ രോഗിയായ സ്വന്തം അമ്മയെ. രാവിലെ പണം നല്‍കാത്തതിനെ ചൊല്ലി അമ്മയെ ആക്രമിച്ച അഫാന്‍ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. ഇതു വിജയിക്കാതെ വന്നതോടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു. വീഴ്ത്തുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടന്ന അമ്മ മരിച്ചുവെന്ന ധാരണയില്‍ മുറിയും വീടും പൂട്ടിയശേഷം അമ്മയുടെ ഫോണും എടുത്താണ് അഫാന്‍ പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലേക്കു പോയത്. അവിടെയെത്തി സ്വര്‍ണം ആവശ്യപ്പെട്ടെങ്കിലും സല്‍മാ ബീവി നല്‍കാന്‍ തയാറായില്ല. ഇതോടെ അവരെയും തലയ്ക്കടിച്ചു വീഴ്ത്തി. അടുക്കളയിലാണു ചോരവാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടത്.

മുത്തശിയെ കൊന്നശേഷം ബൈക്കില്‍ വെഞ്ഞാറമ്മൂട്ടിലേക്കു തിരിച്ചു പോന്ന അഫാനെ ഫോണില്‍ വിളിച്ചതാണ് ലത്തീഫിനു വിനയായത്. വീട്ടിലേക്കു ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കാതെ വന്നതോടെയാണ് അഫാനെ വിളിച്ചത്. അഫാന്‍ എവിടെയാണെന്നും വീട്ടിലേക്കു വിളിച്ചിട്ട് ആരും എടുക്കുന്നില്ലല്ലോ എന്നും ലത്തീഫ് ചോദിച്ചു.. അമ്മയെ ആക്രമിച്ച വിവരം അറിഞ്ഞിട്ടാണു ലത്തീഫ് വിളിക്കുന്നതെന്നു തെറ്റിദ്ധരിച്ച അഫാന്‍ ഉടന്‍ തന്നെ പുല്ലമ്പാറ എസ്എന്‍ പുരത്തേക്കു വച്ചുപിടിച്ചു. അവിടെ എത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും കൊന്നു.