Photo | AFP

പുണെ : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 15 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലീഷ് നിരയുടെ മറുപടി 19.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കെ 3-1ന് ഇന്ത്യ ഉറപ്പാക്കി.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സെടുത്തത്. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പതിവുപോലെ നിരാശപ്പെടുത്തി. സഞ്ജു ഒരു റണ്‍സെടുത്തും സൂര്യകുമാര്‍ പൂജ്യനായും കൂടാരം കയറി. തിലക് വര്‍മ്മയ്ക്കും റണ്‍സ്സൊന്നും എടുക്കാനില്ല. അഭിഷേക് ശര്‍മ 19 പന്തില്‍ 29 റണ്‍സും റിങ്കു സിംങ് 26 പന്തില്‍ 30 റണ്‍സെടുത്തും പുറത്തായി.

മുന്‍നിര ബാറ്റര്‍മാര്‍ പെട്ടെന്ന് പുറത്തായതോടെ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹര്‍ദിക്ക് പാണ്ഡ്യ-ശിവം ദുബെ കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ നിര്‍ണായകമായ കൂട്ടുകെട്ടുണ്ടാക്കി. ദുബെ 34 പന്തില്‍ 53 റണ്‍സും ഹര്‍ദിക്ക് 30 പന്തില്‍ 53 റണ്‍സുമെടുത്തു. ഇരുവരും പുറത്താവുമ്പോള്‍ പൊരുതാവുന്ന സ്‌കോറില്‍ ഇന്ത്യ എത്തിയിരുന്നു. ദുബെയാണ് കളിയിലെ താരവും.

ഒന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടോടെ മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ടിനെ കൃത്യതയാര്‍ന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. 26 പന്തില്‍ 51 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയും ഹര്‍ഷിത് റാണയുമാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ നാട്ടെല്ലൊടിച്ചത്. പരിക്കേറ്റ ദുബെയുടെ കണ്‍കഷന്‍ സബ്ബായാണ് ഹര്‍ഷിത് റാണ കളത്തിലിറങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി രണ്ടും അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.