പ്രയാഗ്‌രാജിൽ നിന്ന് | Photo:AFP
പ്രയാഗ്‌രാജ് : മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. 10 മുതൽ 15 പേർ വരെ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ അറിയിക്കുന്നത്. എന്നാൽ സർക്കാർ തലത്തിൽ ഇതിനു സ്ഥിരീകരണമില്ല. പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 40- ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് കോടിക്കും പത്ത് കോടിക്കും ഇടയിൽ തീർത്ഥാടകർ ഇന്നത്തെ അമൃത സ്‌നാനത്തിൽ പങ്കെടുത്തെന്നും ചിലർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റ ആരുടേയും വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയിൽപ്പെട്ട് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തി. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി രണ്ട് തവണ പ്രധാനമന്ത്രി സംസാരിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ സ്വീകരിക്കാൻ പ്രധാനമന്ത്രി അദ്ദേഹത്തിന് നിർദേശം നൽകി. സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അമിത് ഷായും ഉറപ്പുനൽകി.
തിരക്കിനെ തുടർന്ന് അമാവാസി ചടങ്ങ് ദിവസത്തെ അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഢ പരിഷത്ത് പ്രസിഡന്റ് അറിയിച്ചു. ഗംഗാനദിയിലെ സ്നാനം അവസാനിപ്പിച്ച് മടങ്ങാനും ഇവർ ഭക്തർക്ക് നിർദേശം നൽകിയിട്ടുണ്ട്.
