Photo: ANI
ബെംഗളൂരു : ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിയമപ്രകാരം കേസ്. മുന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) ഡയറക്ടര്‍ ബലറാമും ഇക്കൂട്ടത്തിലുണ്ട്.
ഐഐഎസ്സിയില്‍ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ടെക്നോളജിയില്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട പ്രൊഫ. ദുര്‍ഗപ്പയുടെ പരാതിയിലാണ് നടപടി.
സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ (സിസിഎച്ച്) നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സദാശിവ നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2014 ല്‍ തന്നെ വ്യാജ ഹണി ട്രാപ്പ് കേസില്‍ കുടുക്കിയതായും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും ദുര്‍ഗപ്പയുടെ പരാതിയില്‍ പറയുന്നു.
ഐഐഎസ്സി രൂപീകരിച്ച ലൈംഗിക പീഡന സമിതി പോലും സുപ്രീം കോടതി വിധി ലംഘിച്ചു. എന്‍ജിഒയില്‍ നിന്ന് ഒരംഗം പോലും കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല തന്നെ തിരിച്ചെടുക്കാന്‍ ഐഐഎസ്സി സമ്മതിച്ചെങ്കിലും തിരിച്ചെടുത്തില്ലെന്നും ഇക്കാരണത്താല്‍ ഇന്ത്യയില്‍ മറ്റെവിടെയും ജോലി ലഭിച്ചില്ലെന്നും പ്രൊഫ. ദുര്‍ഗപ്പ ആരോപിച്ചു.
30 ലൈംഗിക പീഡന പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രൊഫ. ദുര്‍ഗപ്പ പരാതിയില്‍ ആരോപിക്കുന്നു. ഐഐഎസ്സി 2,500 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ഗോവിന്ദന്‍ രംഗരാജന്‍, ശ്രീധര്‍ വാര്യര്‍, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ.വി.എസ്, ദാസപ്പ, പി. ബലറാം, ഹേമലതാ മിഷി, കെ.ചഠോപാദ്ധ്യായ , പ്രദീപ് ഡി സാവ്കര്‍, മനോഹരന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. സംഭവത്തില്‍ ഐഐഎസ്സിയോ ക്രിസ് ഗോപാലകൃഷ്ണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
