കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ സമരം നടത്തുന്ന ജീവനക്കാർ

തിരുവനന്തപുരം ∙ സംസ്ഥാനത്തു വലിയ വിഭാഗം സർ‌ക്കാർ ജീവനക്കാർ പണിമുടക്കിയതോടെ ഓഫിസുകളുടെ പ്രവർത്തനം താളം തെറ്റി. വിവിധ ആവശ്യങ്ങൾക്കായി എത്തിയ സാധാരണക്കാർ അത്യാവശ്യ കാര്യങ്ങൾ പോലും നടത്താനാകാതെ വലഞ്ഞു. 75 ശതമാനം ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്നു സംഘടനാ ഭാരവാഹികൾ അവകാശപ്പെട്ടു. ഒട്ടുമിക്ക സർക്കാർ ഓഫിസുകളിലും ഒഴിഞ്ഞ കസേരകളാണു കാണുന്നത്.

തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലകളിൽ സിവിൽ സ്റ്റേഷനുകൾക്കു മുൻപിലും സമരക്കാർ പ്രതിഷേധ ജാഥ നടത്തി. കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരുമാണു സമരം ചെയ്യുന്നത്. സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ തള്ളിക്കളയുകയാണെന്നു സംഘടനാ ഭാരവാഹികൾ അറിയിച്ചു. ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ കുറയ്ക്കാനും അനധികൃത അവധികൾ ഡയസ്നോണിൽ ഉൾപ്പെടുത്താനുമാണു സർക്കാർ തീരുമാനം.

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. ജീവനക്കാർക്ക് 6 ഗഡു ഡിഎ കുടിശികയാണെന്ന് അടിയന്തര പ്രമേത്തിന് അനുമതി തേടിയ പി.സി.വിഷ്ണുനാഥ് പറഞ്ഞു. പണിമുടക്കിനെ ധനമന്ത്രി അപമാനിക്കുകയാണ്. ജീവനക്കാര്‍ക്ക് മെഡിസെപ് ഒരു പ്രയോജനവും ചെയ്യുന്നില്ല. ജോയിന്‍റ് കൗൺസിൽ പോലും സർക്കാരിനെ വിമര്‍ശിക്കുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു. ജീവനക്കാരുടെ സംഘടനകളോടു ശത്രുത ഇല്ലെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മറുപടി നല്‍കി. മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

പണിമുടക്കിനെത്തുടർന്ന് തിരക്കൊഴിഞ്ഞ കോഴിക്കോട് കലക്ടറേറ്റ്

കോഴിക്കോട്ട് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) നടത്തിയ പണിമുടക്ക് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂരിൽ സെറ്റോ സമരം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സർവീസ് സംഘടനകളും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗൺസിലുമാണു സമരം ചെയ്യുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ചതു പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങൾ. സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകൾക്കു പൊലീസ് സംരക്ഷണം നൽകുന്നുണ്ട്. ആനുകൂല്യങ്ങൾ കിട്ടാനുണ്ടെങ്കിലും സമരത്തിനില്ലെന്നാണു സിപിഎം അനുകൂല സര്‍വീസ് സംഘടനകളുടെ നിലപാട്.