റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്കൂട്ടർ

തിരുവനന്തപുരം : വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതിയെ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ വൈകുന്നേരത്തോടെയാണ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്നും അന്വേഷണ സംഘം സ്‌കൂട്ടര്‍ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറുമായിട്ടാണ് പ്രതി രക്ഷപ്പെട്ടത്. പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. സ്റ്റേഷനിലെത്തിച്ച സ്‌കൂട്ടര്‍ ഇന്ന് പോലീസ് വിശദമായി പരിശോധിക്കും.

പെരുമാതുറയില്‍ ഇയാള്‍ താമസിച്ചിരുന്ന വീടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ പുറത്തുപോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല എന്നാണ് വിവരം. ഈ വീട് വാടകയ്‌ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു. ഈ വീടും പോലീസ് ഇന്ന് തുറന്നു പരിശോധിക്കും. തിരുവനന്തപുരം റൂറല്‍ എസ് പി യുടെ സംഘം, ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ സംഘം, ഡാന്‍സാഫ് സംഘം, കഠിനംകുളം – ചിറയിന്‍കീഴ് പോലീസ് എന്നിങ്ങനെ നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്.

വെഞ്ഞാറമൂട് ആലിയാട് സ്വദേശിനിയും കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയുമായ ആതിര(30)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പതിന്നൊരയോടെ ക്ഷേത്രത്തില്‍നിന്നു വീട്ടിലെത്തിയ രാജീവ്, ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നുവെന്നാണ് പോലീസിനോടു പറഞ്ഞത്. പിന്നാലെ സാമൂഹികമാധ്യമം വഴി ആതിരയുമായി സൗഹൃദമുള്ള ആള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു.