രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന പാരമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അസമിലെ ഗുവാഹതിയിലുള്ള പാന്‍ ബസാര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകളാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മോന്‍ജിത് ചോട്യ എന്നയാളാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പരാതിയില്‍ പറയുന്നു. ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് തന്റെ പരാമര്‍ശത്തിലൂടെ നടത്തിയിരിക്കുന്നതെന്നും തിരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയപ്പെടുന്നതിലുള്ള നിരാശയാണ് രാഹുലിനെ കൊണ്ട് ഇത്തരത്തില്‍ പറയിപ്പിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു രാഹുല്‍ പരാതിക്ക് കാരണമായ പരാമര്‍ശം നടത്തിയത്. ബി.ജെ.പി.യും ആര്‍.എസ്.എസ്സും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇപ്പോള്‍ നമ്മള്‍ ബി.ജെ.പി.യുമായും ആര്‍.എസ്.എസ്സുമായും ഇന്ത്യന്‍ ഭരണകൂടവുമായും പോരാടുകയാണെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഇതിനെതിരേ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സ്വന്തം നേതാവിന്റെ പ്രസ്താവനയിലൂടെ രാജ്യത്തിനെതിരേ പോരാടുന്ന കോണ്‍ഗ്രസിന്റെ വികൃതമുഖം വെളിച്ചത്തായിരിക്കയാണെന്ന് ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ കുറ്റപ്പെടുത്തി. ഇന്ത്യയ്‌ക്കെതിരേ പോരാടുന്ന രാഹുലെന്തിനാണ് ഭരണഘടന കൈയിലേന്തുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനും ചോദിച്ചു.